വെസ്റ്റ് നൈൽ പനി തിരിച്ചറിയാതെ ഒരു മാസം ആശുപത്രി വാസം. വെന്റിലേറ്ററിൽ വരെ ആയിട്ടും ഫലിക്കാതെ പോയ ചികിത്സ. എല്ലാറ്റിനുമൊടുവിലാണ് ജോബിയുടെ മടക്കം.
ഏപ്രിൽ 24 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ആരംഭിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ കൈകാലുകൾക്ക് തളർച്ചയുണ്ടായി. 4 ദിവസം നീണ്ടു നിന്ന പനിയോടൊപ്പം കൈകാലുകൾ പൂർണമായി തളർന്നു.
ഏപ്രിൽ 27നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിയെ ശ്വാസതടസ്സം മൂലം ഏപ്രിൽ 28ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്നു സ്വകാര്യ ആശുപത്രിയിലെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സഹകരണ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും കഴിഞ്ഞ18നു മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ 25നു രോഗം സ്ഥിരീകരിച്ചു. വെന്റിലേറ്ററിൽ കഴിയവേയാണു മരണം.ആരോഗ്യവാനും കഠിനാധ്വാനിയുമായിരുന്ന ജോബിയുടെ മരണം നാടിനെ ആശങ്കയിലാഴ്ത്തി. ജോബിയുടെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു.
പനി, തലവേദന, ഛർദി, വയറുവേദന, വയറിളക്കം, പനിക്കൊപ്പം കൈകാലുകളിൽ തളർച്ച എന്നിവയാണ് ലക്ഷണങ്ങൾ.
തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമക്കുറവ് എന്നിവയ്ക്കു കാരണമായേക്കാം. ഈ ലക്ഷണങ്ങളോടെ പനി ഉണ്ടായാൽ ഉടൻ ആശുപത്രികളിൽ ചികിത്സ തേടണം.
വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക. കൊതുകുപരക്കുന്ന സാഹചര്യമില്ലെന്ന് ഉറപ്പു വരുത്തുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകുവല മറ്റ് മുൻകരുതലുകൾ ഇവ സ്വീകരിക്കുക.
സാധാരണ ചതുപ്പുകളിലും നഗരങ്ങളിലും കാണുന്ന ക്യൂലക്സ് കൊതുകിന്റെ സാന്നിധ്യം പാണഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയിൽ കണ്ടെത്തി. ശുദ്ധജല സ്രോതസുകളിൽ പോലും ഈ കൊതുകിനെ പരിശോധനയ്ക്കെത്തിയ വെക്ടർ കൺട്രോൾ യൂണിറ്റ് കണ്ടെത്തി. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും ജാഗ്രത അനിവാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക