തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രി ശുപാർശ ചെയ്തു.
സംഭവത്തിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അമ്പത് പവൻ സ്വർണം കാണാതായെന്നാണ് സബ് കളക്ടറുടെ റിപ്പോർട്ട്. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജില്ലാ കളക്ടർ നവജ്യോത് ഘോസ പറഞ്ഞിരുന്നു.
അസ്വഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് സമയത്ത് തർക്കത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യമുളള വസ്തുക്കളും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയില്‍ സീല്‍ ചെയ്ത് സൂക്ഷിക്കാറുണ്ട്.
ഇത്തരത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന മുതലുകളില് നിന്നും ചില തൊണ്ടി സാധനങ്ങള്‍ കുറവു കണ്ട സാഹചര്യത്തിലാണ് ചെസ്റ്റിലും ട്രഷറിയിലുമായി സൂക്ഷിച്ചിരുന്ന മുഴുവന്‍ തൊണ്ടിമുതലുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലൻസിന് ഇപ്പോൾ ശൂപാർശ നല്‍കിയത്. തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജില്ലാ കളക്ടർക്ക് നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എഡിഎം, ഡെപ്യൂട്ടി കളക്ടര്‍ (LA), ആർഡിഒ എന്നിവരടങ്ങിയ വകുപ്പ് തല സംഘത്തോട് ഈ വിഷയം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചിരുന്നു.
തൊണ്ടി മുതൽ നഷ്ടമായിരിക്കുന്നത് 2018 ന് ശേഷമാണെന്നാണ് പ്രാഥമിക നിഗമനം. 2018 ൽ തൊണ്ടിമുതലുകളുടെ പരിശോധന നടത്തിയിരുന്നു. നോട്ടുനിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളും ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്.
ലോക്കറിന്റെ ചുമതലയുള്ള സീനിയർ സൂപ്രണ്ടുമാർ ചുമതലയേറ്റെടുക്കുമ്പോൾ തൊണ്ടി മുതൽ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആഭ്യന്തര അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും എന്നാണ് സൂചന. സബ് കളക്ടർ മാധവികുട്ടിയുടെ നേതൃത്വത്തിലുളള അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക