ആകാശഗംഗയിൽ മറ്റ് അന്യഗ്രഹജീവി സമൂഹങ്ങളുണ്ടെന്നും ഇവയിൽ കുറഞ്ഞത് 4 എണ്ണമെങ്കിലും വിദൂരഭാവിയിൽ നമ്മുടെ ഗ്രഹമായ ഭൂമിയെ ആക്രമിച്ചേക്കാമെന്നും പഠനം .
സ്പെയിനിലെ വിഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ആൽബർട്ടോ കാബല്ലെറോയാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ അന്യഗ്രഹജീവികൾ ഭൂമിയെ ആക്രമിക്കാനൊക്കെ സാധ്യത വളരെക്കുറവാണെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഇതിലും 100 മടങ്ങാണത്രേ ഛിന്നഗ്രഹങ്ങൾ ഭൂമിയെ ആക്രമിച്ചു നശിപ്പിക്കാനുള്ള സാധ്യത.
1977ൽ യുഎസിലെ ഒഹായോ സർവകലാശാലയുടെ ബിഗ് ഇയർ റേഡിയോ ടെലിസ്കോപ്പിലേക്ക് ശക്തമായ ഒരു സിഗ്നൽ വന്നിരുന്നു.
വോവ് (wow) സിഗ്നൽ എന്നറിയപ്പെടുന്ന ഇത് ഭൂമിക്കു വെളിയിലുള്ള ജീവനെക്കുറിച്ച് വലിയ ചർച്ചകളുയർത്തിയിരുന്നു. ഇതെക്കുറിച്ച് വിശദമായി പഠിച്ച് പ്രബന്ധം സമർപ്പിച്ചയാളാണ് ആൽബർട്ടോ കാബറല്ലോ.
സാധ്യതാപഠനമാണ് ആൽബർട്ടോ കാബറെല്ലോ നടത്തിയിരിക്കുന്നത്. ആദ്യമായി 1915 മുതൽ 2022 വരെയുള്ള കാലയളവിൽ മറ്റു രാജ്യങ്ങളെ ആക്രമിച്ച രാജ്യങ്ങളുടെ കണക്ക് അദ്ദേഹം എടുത്തു.
ഇന്നു ലോകത്തിലുള്ള 195 രാജ്യങ്ങളിൽ 51 രാജ്യങ്ങൾ ഇത്തരത്തിൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് കാബറെല്ലോ പറയുന്നു. യുഎസാണ് ഏറ്റവും മുന്നിൽ.
ഇതെല്ലാം കണക്കെടുത്ത് ചില മാത്തമാറ്റിക്കൽ പഠനങ്ങൾ നടത്തിയ കാബറെല്ലോ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. നിലവിൽ ഭൂമിയിലെ മനുഷ്യർ മറ്റു ഗ്രഹങ്ങളെ ആക്രമിക്കാനുള്ള സാധ്യത 0.028 ശതമാനമാണ്.
ഭൂമിയിലെ മനുഷ്യസമൂഹം ഇന്നും സൗരയൂഥത്തിനു പുറത്തേക്ക് കടക്കാനുള്ള (ഇന്റർസ്റ്റെല്ലാർ സ്പേസ്) ശേഷി കൈവശമാക്കിയിട്ടില്ല. 259 വർഷങ്ങൾ കഴിയുമ്പോൾ മനുഷ്യർ ഈ ശേഷി നേടിയേക്കാം.
അപ്പോൾ 0.0014 ശതമാനമായിരിക്കും അധിനിവേശത്തിനുള്ള സാധ്യത. മനുഷ്യസമൂഹം പുരോഗതി നേടുന്തോറും അധിനിവേശ പ്രവണത കുറഞ്ഞുവരുന്നതിനാലാണ് ഇത്.
ക്ഷീരപഥത്തിൽ 15,785 ഇടങ്ങളിൽ മനുഷ്യർക്കു തുല്യമായ ജീവസമൂഹങ്ങളുണ്ടാകുമെന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ കണക്ക് കാബറെല്ലോയും ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക