കണ്ണൂർ: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സർക്കാരിനെതിരെ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ പ്രവർത്തിച്ചെന്ന് ഇ പി ജയരാജൻ ആരോപിക്കുന്നു.
”ഇടനിലക്കാർക്കൊപ്പം നിന്നതിനാണ് എം ആർ അജിത് കുമാറിനെ മാറ്റിയത്. ആ ചുമതലയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് കണ്ടതോടെ മാറ്റി. തെറ്റ് ചെയ്യുന്ന ആരെയും വച്ച് പൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണിത്”, ഇ പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കലാപാഹ്വാനം നടത്തിയെന്നതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഇന്നലെ പാലക്കാട് പൊലീസ് കൂടുതൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം.
അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ആർഎസ്സ്എസ്സും, കോൺഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണെന്നാണ് ഇപി ആരോപിക്കുന്നത്. ”മുഖ്യമന്ത്രിയെ വധിക്കാൻ ആർ എസ് എസ് പദ്ധതിയിട്ട് നടക്കുകയാണ്.
അക്രമത്തിനു കോൺഗ്രസും ക്വട്ടേഷൻ ടീമിനെ ചുമതലപ്പെടുത്തി. അടിക്കാൻ ആരെങ്കിലും വന്നാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല”, ഇ പി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക