കോവിഡ് വന്നുപോയവരുടെ ഹൃദയം എങ്ങനെ? ആരോഗ്യകരമായ ജീവിതത്തിനു പാലിക്കേണ്ട ശീലങ്ങൾ എന്തൊക്കെ? മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അജിത് മുല്ലശേരി പറയുന്നു
സാധാരണഗതിയിൽ ഏതു വൈറസ് ബാധിച്ചാലും ശരീരം അതിനെ പ്രതിരോധിക്കുകയും അഞ്ചോ ആറോ ദിവസം കൊണ്ട് വൈറസ് ശരീരം വിട്ടൊഴിഞ്ഞു പോവുകയും ചെയ്യും. എന്നാൽ കൊറോണവൈറസ് ബാധിച്ച ചിലരിൽ അങ്ങനെ സംഭവിക്കുന്നില്ല.
ഇവരിൽ പലർക്കും ശ്വാസകോശത്തിൽ ഫ്ലൂയിഡ് (ദ്രാവകം) നിറയുന്നു. ഇതോടെ ഫ്ലൂയിഡ് നിറയുന്ന അവയവങ്ങളിൽ വീക്കം ഉണ്ടാവുകയും ചെയ്യുന്നു. ശ്വാസകോശത്തിൽ ഇത്തരത്തിൽ വീക്കമുണ്ടാകുന്നവരിൽ പലർക്കും പെട്ടെന്ന് ഓക്സിജൻ കുറയുന്ന സ്ഥിതിയും സംഭവിക്കാം.
ഇതോടെ വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരുന്നു. കോവിഡ് ബാധിച്ച ആളുടെ ശരീരം സാധാരണ ആറ് അല്ലെങ്കിൽ ഏഴു ദിവസം കൊണ്ടു സാധാരണ അവസ്ഥയിലെത്താറുണ്ട്. എന്നാൽ ചിലരിൽ ആറു മാസം വരെ ഇതിന്റെ പ്രശ്നങ്ങൾ നീണ്ടുനിന്നേക്കാം.
85 മുതൽ 90 ശതമാനം പേർക്കും ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല. 10 ശതമാനം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇതിൽ തന്നെ അഞ്ച് ശതമാനം പേർക്കേ ഗുരുതര പ്രശ്നം ഉണ്ടാകുന്നുള്ളൂ.
കോവിഡ് വന്നുപോയവരിൽ ഹൃദയാഘാതത്തിന്റെ ലക്ഷണമില്ലാത്തവരിലും അപൂർവമായി ഹൃദയാഘാതം സംഭവിക്കുന്നു. ഹൃദയം, തലച്ചോർ തുടങ്ങിയ ഭാഗങ്ങളിലും വീക്കം സൃഷ്ടിക്കുന്ന ആഘാതം സംഭവിക്കാം.
കോവിഡ് വരുന്നവർക്ക് ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാൻ കൃത്യമായ മരുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. എന്നാൽ കോവിഡ് വന്നവരിൽ എല്ലാവരിലും ഇതു സംഭവിക്കുന്നുമില്ല.
അതിനാൽ തന്നെ കോവിഡ് വന്നുപോയവർ ആറുമാസം വരെ സൂക്ഷിക്കുന്നതാണു നല്ലത്. നടത്തമാണ് ഏറ്റവും ഉചിതം. സാധാരണ വ്യായാമം ചെയ്യാം. പ്രമേഹരോഗികൾ, ഹൃദയത്തിന് പ്രശ്നമുള്ളവർ, വൃക്കരോഗികൾ തുടങ്ങിയവർ കോവിഡ് വരാതെ നോക്കുന്നതാവും ഏറ്റവും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക