തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കൾ കിങ് ലിയർമാരാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അധികാരം ഇനി കിട്ടില്ല എന്ന വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാക്കൾക്ക്.
മന്ത്രിമാർക്കും പ്രതിഷേധിക്കേണ്ടി വന്നത് സഭാംഗം എന്ന നിലയിലാണ്. ‘ഗീവ് മാന്യത ആൻഡ് ടേക് മാന്യത’ എന്നത് എല്ലാവർക്കും ബാധകമാണ്. മാധ്യമവിലക്ക് സ്പീക്കർ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
‘ഈ നിയമസഭ ആരംഭിച്ചതിനു ശേഷം ഇത് അഞ്ചാമത്തെ സമ്മേളനമാണ്. കഴിഞ്ഞ നാലു വട്ടവും പ്രതിപക്ഷം എടുത്തിട്ടുള്ള ഒരു സമീപനമുണ്ട്. എല്ലാ ദിവസവും വോക്ക് ഔട്ട്.
ഇത് പ്രതിപക്ഷത്തിന് ഇടയിൽ തന്നെ വലിയ ഭിന്നിപ്പിന് ഇടയാക്കി. കാരണം ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട സഭയിൽ ഇതൊന്നും ചർച്ച ചെയ്യേണ്ട എന്ന തരത്തിൽ ജനാധിപത്യവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.
കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക തരം വിഭ്രാന്തി അധികാരം നഷ്ടപ്പെട്ടതിന്റെ ഭാഗമായി വന്നിരിക്കുകയാണ്.
ഷേക്സ്പിയറിന്റെ പ്രധാനപ്പെട്ട കഥാപാത്രം കിങ് ലിയറിനെപ്പോല അധികാരം നഷ്ടപ്പെട്ടതിന്റെ ഭാഗമായി വിഭ്രാന്തി പൂണ്ട് പ്രതിപക്ഷം എന്തൊക്കെയോ ചെയ്യുകയാണ്. അവർക്കറിയാം ഇനി അടുത്ത കാലത്തൊന്നും അവർക്ക് അധികാരം കിട്ടാൻ പോകുന്നില്ലെന്ന്.
അധികാരം കിട്ടി കട്ടു മുടിച്ച് അഴിമതി നടത്തി ജീവിച്ച് ശീലമുള്ളവർക്ക് ഇനി അധികാരം കിട്ടില്ലെന്ന് അറിയുമ്പോൾ സ്വഭാവികമായി ഉണ്ടാകുന്ന മാനസികാവസ്ഥയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്.
ജനങ്ങൾ ആഗ്രഹിക്കുന്നത് സഭ നന്നായി നടന്നുപോകണമന്നാണ്. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ പ്രതിപക്ഷം സഭ നടത്താൻ സമ്മതിക്കുന്നില്ല.
ഞങ്ങളും സഭയിലെ അംഗങ്ങളായതു കൊണ്ടാണ് പ്രതികരിക്കുന്നത്. ഗീവ് റെസ്പെക്ട് ടേക് റെസ്പക്ട് എന്നുണ്ടല്ലോ. അതുപോലെ ‘ഗീവ് മാന്യത ടേക് മാന്യത’. മാന്യത നൽകാൻ തയാറാകാതെ പ്രതിപക്ഷം പോയാൽ ഞങ്ങളൊക്കെ പിന്നെ കേട്ടിരിക്കണോ?
സ്വഭാവികമായും ഞങ്ങളും ഞങ്ങളുടെ അഭിപ്രായം പറയും. സഭയിൽ അവർ വിമർശനം ഉന്നയിച്ചാൽ അതിനു മറുപടി പറയാം. അല്ലാതെ ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്.’– മന്ത്രി റിയാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക