കൊച്ചി: ഗൂഢാലോചനയുടെ പേരില്‍ ചോദ്യം ചെയ്യലല്ല, മാനസികപീഡനമാണ് നടന്നതെന്ന് സ്വപ്ന സുരേഷ് . ഇനി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാൽപ്പോലും സത്യം കേരളത്തിലെ ജനങ്ങളെ അറിയിക്കുമെന്നും അറ്റം കാണും വരെ പോരാടുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
‘‘ചോദ്യം ചെയ്യലിന്റെ പേരിൽ എന്നെ നിരന്തരം പീഡിപ്പിക്കുകയാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടുകയാണ്. എന്റെ അന്നം മുട്ടിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നാണ് എന്റെ ചോദ്യം. മുഖ്യമന്ത്രിക്കു മാത്രമല്ല മകളുള്ളത്. കേരളത്തിലുള്ള എല്ലാ പെൺമക്കളോടും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അല്ലാതെ സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ. ഞങ്ങളെയെല്ലാം അദ്ദേഹം പെൺമക്കളായി കാണണം’’ – സ്വപ്ന പറഞ്ഞു.
‘‘എനിക്കിന്ന് ജോലിയില്ല. എന്റെ മക്കൾക്ക് അന്നമില്ല. ഞങ്ങളെല്ലാം തെരുവിലാണ്. ഇനി ഞങ്ങൾ കയറിക്കിടക്കുന്ന ആ വാടകവീട്ടിലേക്ക് പൊലീസിനെയും പട്ടാളത്തെയും അയച്ച് അവിടുന്നും ഇറക്കിവിടുകയാണെങ്കിൽ, തെരുവിലാണെങ്കിലും ബസ് സ്റ്റാൻഡിലാണെങ്കിലും ഏതു റോഡിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ എനിക്ക് കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങളെ ഞാൻ സത്യം ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കും. അറ്റം കാണുംവരെ ഞാൻ പോരാടും.’’ – പൊട്ടിത്തെറിച്ച് സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളായ വീണ വിജയനു ബിസിനസ് നടത്തിക്കൂടേ എന്നു ക്രൈംബ്രാഞ്ച് ചോദിച്ചതായും സ്വപ്ന വെളിപ്പെടുത്തി. രേഖകള്‍ ചോദിച്ചു. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും ആവശ്യപ്പെട്ടു. എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതൊന്നും എന്റെ 164 മൊഴിയെ ബാധിക്കുന്ന കാര്യങ്ങളല്ല.’’ – സ്വപ്ന പറഞ്ഞു.
നേരത്തെ, സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയിരുന്നു. സ്വപ്നയ്ക്കു ചെല്ലും ചെലവും കൊടുത്തു സംരക്ഷിക്കുകയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ ഉയർത്തിയ ആരോപണം പരാതിയായി കണക്കാക്കിയാണ് ഒഴിവാക്കുന്നതെന്നായിരുന്നു വിശദീകരണം.
എച്ച്ആർഡിഎസിൽ സ്ത്രീശാക്തീകരണം സിഎസ്ആർ വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു സ്വപ്ന. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിച്ച് എച്ച്ആർഡിഎസിനെ വേട്ടയാടുന്നതായി സ്വപ്ന നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക