ഭുവനേശ്വർ: ബാലസോറിലെ ഇരുമ്പുകമ്പികൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകൂട്ടം ശിക്ഷിച്ച യുവാവ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ബാലസോറിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം.
സന്ദീപ് ദലേയ് (35) എന്നയാളാണ് മരിച്ചത്. അതിക്രൂരമായ മർദനമേറ്റായിരുന്നു സന്ദീപിന്റെ മരണം. സന്ദീപ് ദലേയ് തന്റെ ചെമ്മീൻ കെട്ടിൽനിന്ന് ഇരുമ്പു കമ്പികൾ മോഷ്ടിച്ചതായി ഗ്രാമത്തിലുള്ള ബാബു മണ്ഡൽ എന്നയാൾ പരാതി ഉന്നയിച്ചിരുന്നതായി ഖന്തപദ പൊലീസ് ഇൻസ്പെക്ടർ ബിമൽ കുമാർ നായിക് പറഞ്ഞു.
ബാബു മണ്ഡൽ സന്ദീപിനെതിരെ ഗ്രാമത്തിലെ സർപഞ്ച് മഹാലിക് രമണി രഞ്ജന് പരാതി നൽകിയിരുന്നു. ഗ്രാമത്തിലെ നാട്ടുകൂട്ടത്തിന് ബാബു മണ്ഡൽ പരാതി നൽകിയത് അറിഞ്ഞ സന്ദീപ് ദലേയ് കുറ്റം സമ്മതിച്ചുവെന്നും കമ്പികൾ തിരികെ നൽകിയെന്നും പറയപ്പെടുന്നു.
വ്യാഴാഴ്ച വെകുന്നേരത്തോടെ സർപഞ്ച് മഹാലിക്കിന്റെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം കൂടുകയും സന്ദീപ് ദലേയ് കുറ്റക്കാരനാണെന്നു വിധിക്കുകയും ചെയ്തു. പ്രതികളെല്ലാം ചേർന്ന് സന്ദീപിനെ മരത്തിൽ കെട്ടിയിടുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തു.
രക്തം വാർന്ന് അവശനായ സന്ദീപിനെ രാത്രി ഏറെ വൈകി ബാലസോറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക