കൊല്ലം: വീട്ടുകാരൊന്നിന്നുള്ള യാത്രയെ മുന്നിൽ നിന്നു നയിക്കാൻ നിൽക്കാതെ അതിനു തൊട്ടു മുൻപ് ഇന്നസന്റ് മടങ്ങി.
ഒപ്പമുണ്ടെന്നു കരുതിയ ആൾ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ നോവിലാണ് ബന്ധുക്കൾ. തങ്കശ്ശേരി സെന്റ് ആന്റണീസ് ഹൗസിൽ ഇന്നസന്റ് വി.സ്റ്റീഫനാണ് (65) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 12നാണ് ഭാര്യയും മക്കളും ബന്ധുക്കളും അടങ്ങുന്ന സംഘത്തിനൊപ്പം ഇന്നസന്റ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
മറ്റുള്ളവരെല്ലാം ട്രെയിനിൽ കയറിയെന്ന് ഉറപ്പുവരുത്തിയ ഇന്നസന്റ് താൻ അവസാനം കയറിക്കൊള്ളാമെന്നു പറഞ്ഞിരുന്നു. ട്രെയിൻ എടുത്ത് അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ഇന്നസന്റ് കയറിയിട്ടില്ലെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
പ്രായമായ ഒരാൾ ട്രെയിൻ എടുക്കാറായപ്പോൾ തനിക്കു വയ്യെന്നും വീട്ടിൽ പോകുകയാണെന്നും പറഞ്ഞിരുന്നതായി ആർപിഎഫ് അറിയിച്ചതോടെ ആധിയായി. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയുമില്ല.
അദ്ദേഹം സ്റ്റേഷനിൽ കുഴഞ്ഞു വീണെന്നും ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും 10 മിനിറ്റിനുള്ളിൽ തന്നെ പൊലീസ് അറിയിച്ചു.
കൊട്ടാരക്കര സ്റ്റേഷനിൽ ഇറങ്ങിയ ബന്ധുക്കൾ ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നതിന് മുൻപേ ഇന്നസന്റ് മരണത്തിനു കീഴടങ്ങി. ഒന്നിച്ച് വേളാങ്കണ്ണി തീർഥാടനയാത്ര പോകാനായി കഴിഞ്ഞ ദിവസം രാത്രിയാണ് മക്കളായ ആനിയും ഇമ്മാനുവലും വിദേശത്തു നിന്നെത്തിയത്. സ്വപ്നം കണ്ട യാത്രയ്ക്ക് ഒപ്പം കൂടാതെ പപ്പ ഒറ്റയ്ക്ക് മരണത്തിലേക്ക് നടന്നകന്നതിന്റെ നോവിലാണ് മക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക