തിരുവനന്തപുരം: ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മെല്വിന്. പെണ്‍കുട്ടിയുടെ സഹോദരന് ഹരിയും സഹോദരീ ഭര്‍ത്താവ് രാജേഷും ഉള്‍പ്പെടെ മൂന്നു പേര് ചേര്‍ന്നാണ് മര്‍ദിച്ചത്.
പൊലീസിനോട് സംസാരിക്കാമെന്ന് പറഞ്ഞാണ് കിരണിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. കിരണിനെ തിരഞ്ഞ് കടലിന്റെ ഭാഗത്തേക്ക് പോകാന്‍ ശ്രമിച്ച തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചോടിച്ചെന്നും മെല്വിന് വെളിപ്പെടുത്തി.
നേരത്തെ, കിരണി(25)ന്റേതെന്നു സംശയിക്കുന്ന മൃതദേഹം തമിഴ്നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മൻതുറ തീരത്തു കണ്ടെത്തിയിരുന്നു. ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ജീർണിച്ച നിലയിലായതിനാൽ ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നു പൊലീസ് അറിയിച്ചു.
കിരണിന്റെ തിരോധാനത്തിന് ഉത്തരമാകുമെങ്കിലും അപകടമാണോ അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. കിരണിനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ കേസ് എടുത്തിരുന്നു. ഇവർ ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക