കോളജ് കാലത്തെ തന്റെ ആരാധ്യ പുരുഷനായിരുന്നു പ്രതാപ് പോത്തൻ എന്ന് സംവിധായകൻ ലാൽ ജോസ്.
‘‘സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒന്നിലെങ്കിലും അദ്ദേഹത്തെ അഭിനയിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്നു അത് സാധ്യമായത് അയാളും ഞാനും തമ്മിൽ എന്ന സിനിമയിലൂടെയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് ഏറെ വേദനിപ്പിക്കുന്നു.’’ ലാൽ ജോസ് പറഞ്ഞു.
‘‘എന്റെ കോളജ് കാലത്തേ ഹീറോ ആയിരുന്നു പ്രതാപ് പോത്തൻ. ആരവം, നവംബറിന്റെ നഷ്ടം പിന്നെ തമിഴിലെ വീണ്ടുമൊരു കാതൽ കഥൈ തുടങ്ങി കുറെ സിനിമകൾ, അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ, അങ്ങനെ സംവിധായകനായിട്ടും നടനായിട്ടും എന്നെ ഒരുപാട് ആകർഷിച്ച നടനായിരുന്നു അദ്ദേഹം.
എന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്റെ ഒരു സിനിമയിൽ അദ്ദേഹത്തെ അഭിനയിപ്പിക്കണം എന്നുള്ളത്. 2012ൽ ആണ് എന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെയാണ് അത് സാധ്യമായത്.
അതിനു മുൻപ് അദ്ദേഹം 22 ഫീമെയിൽ കോട്ടയം എന്നൊരു ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരുന്നു.
ഞാൻ വിളിച്ചു കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. കാരണമായി അദ്ദേഹം പറഞ്ഞ വാക്കുകളുണ്ട്, ‘‘ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് എനിക്ക് സങ്കടമാണ്, നിന്റെ സിനിമയുടെ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി’’ എന്നാണ്.
എന്റെ സിനിമയിലേക്ക് വിളിച്ചതിന് നന്ദിയും പറഞ്ഞു. സിനിമ ഇറങ്ങി കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു ‘‘എന്റെ അമ്മ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞിരുന്നു മലയാറ്റൂർ പള്ളിയിൽ നീ ഒന്ന് പോകണം എന്ന്, ഞാൻ ഇതുവരെ പോയിട്ടില്ല, ഈ സിനിമ വിജയിച്ചാൽ മലയാറ്റൂർ പള്ളിയിൽ പോകാം എന്ന് ഞാൻ കരുതിയിരുന്നു, നീ എന്റെ ഒപ്പം വരുമോ’’ എന്ന് ചോദിച്ചു.
അങ്ങനെ അദ്ദേഹം ചെന്നൈയിൽ നിന്ന് എറണാകുളത്ത് വന്നു. ഞാൻ അദ്ദേഹത്തെ മലയാറ്റൂർ പള്ളിയിൽ കൊണ്ടുപോയി. അതൊന്നും എനിക്ക് മറക്കാൻ കഴിയില്ല.
എന്റെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹവുമായി ഉണ്ടായിട്ടുള്ള രസകരമായ സംഭാഷണങ്ങളും പ്രചോദനവുമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വേർപാട് തീർത്തും വേദനാജനകമാണ്.’’– ലാൽ ജോസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക