ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോർഡിങ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശത്ത് വൻ സംഘർഷം. വിദ്യാർഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂൾ ആക്രമിച്ചു.
30 സ്കൂൾ ബസ് ഉൾപ്പെടെ 50ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തല്ലിത്തകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
സംഘർഷത്തിനിടെ നിരവധി പേർക്ക് പരുക്കേറ്റു. ജൂലൈ 12ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ സുരക്ഷാ ജീവനക്കാരൻ വിദ്യാർഥിനിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു.
പഠിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർ മാനസിക പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സ്കൂളിലെ മറ്റു കുട്ടികളും ഇതേരീതിൽ പെരുമാറിയെന്നും കുറിപ്പിലുണ്ട്.
കത്തിൽ സൂചിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ, കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അധ്യാപകരെ വിട്ടയച്ചു.
ഞായറാഴ്ച രാവിലെ, പോസ്റ്റ്മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്കൂളിനു മുന്നിലെത്തിയും പ്രതിഷേധിക്കുകയായിരുന്നു.
കുറ്റക്കാരായ അധ്യാപകരെയും ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്ന വിദ്യാർഥികളെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക