മങ്കിപോക്സ് അനുഭവം തുറന്നുപറയുകയാണ് നോര്‍ത്ത് ലണ്ടനില്‍ ലൈംഗികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹാരണ്‍ ടലനായ് എന്നയാള്‍. ലോകാരോഗ്യസംഘടനയുടെ മങ്കിപോക്സ് അവബോധ പരിപാടിയുടെ ഭാഗമായാണ് ഇദ്ദേഹം തന്റെ അനുഭവം തുറന്ന് പങ്കുവച്ചത്. ഇത് പിന്നീട് വാര്‍ത്തകളില്‍ നിറയുകയായിരുന്നു.
ജൂണ്‍ 11ഓടെയാണ് ഹാരണിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആദ്യം പനിയായിരുന്നു കണ്ടത്. പിന്നാലെ ലിംഫ് നോഡുകളില്‍ വീക്കം വന്നു. ഇതില്‍ ചൊറിച്ചിലും തുടങ്ങി. കടുത്ത പനി മൂലം വിറയലായിരുന്നു പിന്നീട്.
‘അഞ്ചാം ദിവസമായപ്പോള്‍ ഞാൻ അനങ്ങാൻ വയ്യാതെ കിടക്കുകയാണ്. ഉറക്കവുമില്ല. അസഹനീയമായ വേദനയായിരുന്നു. വേദന കൂടിക്കൂടി വരുന്നതിന് അനുസരിച്ച് നിരാശ തോന്നാൻ തുടങ്ങി. ഒറ്റക്കാണല്ലോ എന്ന ചിന്ത വന്നു. മൂക്കില്‍ വന്ന ചെറിയൊരു കുരു പിന്നീട് വലുതായി പഴുത്തുതുടങ്ങി.
കഠിനമായ വേദനയുമായിരുന്നു. ഇതിനിടെ തൊണ്ടയിലും കുരുക്കള്‍ വന്നതോടെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊന്നും കഴിയാത്ത അവസ്ഥയായി. ഇത്രയും വേദന പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
മാത്രമല്ല, അസുഖം ഇതായതിനാല്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും അടുത്ത് വന്നിരുന്നില്ല. ഇങ്ങനെ മരിക്കുകയാണെങ്കില്‍ ഞാൻ ഏകനായി മരിക്കേണ്ടി വരുമല്ലോ എന്ന് വരെ ചിന്തിച്ചു’… ഹാരണ്‍ പറയുന്നു.
സ്മോള്‍പോക്സിന് നല്‍കിവരുന്ന ആന്റി വൈറല്‍ മരുന്നാണ് ഇപ്പോള്‍ മങ്കിപോക്സിനും നല്‍കിവരുന്നത്. ഇതുതന്നെയാണ് ഹാരണും നല്‍കിയിരുന്നത്. വീര്യമേറിയ വേദനസംഹാരികളും കൂട്ടത്തില്‍ നല്കിയിരുന്നത്രേ.
ശാരീരികമായ വേദനയ്ക്ക് പുറമെ രോഗം സൃഷ്ടിക്കുന്ന മാനസികമായ വേദനയും സമ്മര്‍ദ്ദവും അസഹനീയമാണെന്നാണ് ഹാരണ്‍ പറയുന്നത്. ഒറ്റപ്പെടലും വേദനയും ഭീതിയും രോഗപീഡ ഇരട്ടിയാക്കുമെന്നും ഇദ്ദേഹം പറയുന്നു.
‘രോഗം ഭേദമാകില്ലേ, അതോ ഇതെന്റെ ജീവൻ കവരുമോയെന്നെല്ലാം ആലോചിച്ച് ഒരുപാട് സ്ട്രെസ് അനുഭവിച്ചു. ഇപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും ഞാനതില്‍ നിന്ന് പൂര്‍ണമായും മുക്തനല്ല. രോഗം എന്റെ തൊലിയില്‍ അവശേഷിപ്പിച്ച പാടുകള്‍ പോലും എനിക്ക് കാണാൻ സാധിക്കുന്നില്ല. ഇതിനെക്കുറിച്ചോര്‍മ്മിപ്പിക്കാൻ- വേദനകളുടെ ഈ ഒരു മാസത്തെ ഓര്‍മ്മിപ്പിക്കാൻ ഈ പാടുകളൊന്നും എനിക്ക് വേണ്ടെന്ന് തോന്നും…’- ഹാരണ്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക