ഉപ്പുതറ: സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിയെ ആക്രമിച്ചു ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നു.
മേരികുളത്തെ സ്കൂളിൽ 5–ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ സ്വർണക്കമ്മലും വെള്ളിക്കൊലുസുമാണു കവർന്നത്. ആരോ പിന്നിൽനിന്ന് തലയ്ക്കടിക്കുകയായിരുന്നെന്നാണു പെൺകുട്ടിയുടെ മൊഴി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പെൺകുട്ടി ചപ്പാത്തിനു സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയശേഷം അരക്കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു നടന്നു പോകുമ്പോഴായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു.
വീടിന് 300 മീറ്റർ അകലെയായിരുന്നു സംഭവം. കുട്ടിയെ കാണാതെ വന്നതോടെ പിതൃമാതാവ് അന്വേഷിച്ച് എത്തിയപ്പോൾ റോഡിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടു.
തുടർന്നാണ് തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക