തിരുവനന്തപുരം: വിമാനത്തിൽ ഇ.പി.ജയരാജൻ തള്ളുന്ന ദൃശ്യങ്ങളേ പുറത്തു വന്നിട്ടുള്ളൂ എന്നും അതിനു ശേഷം തങ്ങളെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് ആരോപിച്ചു.
മർദനം കണ്ട് വിമാനത്തിലുണ്ടായിരുന്നവർ പോലും നിലവിളിച്ചുപോയി. അതിനു നേതൃത്വം നൽകിയത് ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗവും ഗൺമാനുമാണ്.’– ജയരാജനെതിരെ കേസെടുക്കാനുള്ള കോടതിനിർദേശം വന്ന ശേഷമുള്ള പ്രതികരണത്തിൽ ഫർസീൻ മജീദ് പറഞ്ഞു.
‘ജൂൺ 13 ന് കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത, വാദികളായ ഫർസീൻ മജീദിനെയും നവീൻകുമാറിനെയും അറിയാവുന്ന ഇ.പി.ജയരാജൻ അവർ ധരിച്ച വസ്ത്രത്തെക്കുറിച്ച് ഉറക്കെ അഭിപ്രായപ്രകടനം നടത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നു.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത് സീറ്റ് ബെൽറ്റ് അഴിക്കാനുള്ള നിർദേശം നൽകുന്ന ലൈറ്റ് തെളിഞ്ഞ്, വിമാനത്തിന്റെ വാതിലുകൾ തുറന്ന ശേഷം മുഖ്യമന്ത്രി പുറത്തേക്കിറങ്ങാൻ എഴുന്നേറ്റു.
അപ്പോൾ വാദികൾ സമാധാനപരമായി എഴുന്നേറ്റു നിന്ന് ‘യൂത്ത് കോൺഗ്രസ് സിന്ദാബാദ്’ എന്നും ‘പ്രതിഷേധം പ്രതിഷേധം’ എന്നും മുഖ്യമന്ത്രിയോടുള്ള രാഷ്ട്രീയമായ പ്രതിഷേധം നിയമപരമായ രീതിയിൽ അറിയിക്കാൻ ശ്രമിച്ചു.
ഇതുകണ്ട ഇ.പി.ജയരാജൻ ‘സിഎമ്മിന്റെ മുന്നിൽ വച്ചു പ്രതിഷേധിക്കാൻ നീയൊക്കെയാരെടാ?’ എന്ന് ആക്രോശിച്ച് വിമാനത്തിന്റെ മുന്നിലേക്ക് ഓടിവന്ന് അസഭ്യം പറഞ്ഞ് മർദിക്കുകയും തള്ളി താഴെയിട്ട് ആക്രമിക്കുകയും ചെയ്തു.
ഫർസീനെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ കഴുത്തു ഞെരിച്ചു. ഫർസീനും നവീനും ഗുരുതരമായി പരുക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരെയും മുഖ്യമന്ത്രിയുടെയും പ്രതികളുടെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിച്ച് കോടതിയിൽ ഹാജരാക്കി. തുടർന്ന് വലിയതുറ പൊലീസ് കേസെടുത്തു.
ജയരാജനും സംഘവും ചെയ്ത നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ച് ജൂൺ 13 ന് സംഭവം നടന്നയുടൻ പൊലീസ് എത്തിയപ്പോഴും മെഡിക്കൽ കോളജിൽ വച്ചും പരാതിപ്പെട്ടെങ്കിലും ഇതുവരെയും പൊലീസ് നടപടിയെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക