തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായതിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. എന്നാല്‍, സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും.
അതിന്റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണ്. ബഷീറിന്റെ കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ. ഇനിയും അത് തുടരും. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന് പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.
സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക