തിരുവനന്തപുരം: ഓണം പടിവാതിലിലെത്തിയതോടെ ഓണ വിപണിപിടിക്കാന്‍ വ്യാജ വെളിച്ചെണ്ണക്കമ്പനികള്‍ സംസ്ഥാനത്ത് സജീവമാകുന്നു. സര്‍ക്കാര്‍ സ്ഥാപനമായ ‘കേര’ അടക്കമുള്ള മികച്ച കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 180 രൂപയ്ക്ക് മുകളില്‍ വിലയുണ്ട് എന്നാൽ കിലോക്ക് 30-40 രൂപ കുറച്ചാണ് വ്യാജന്മാർ വിൽപ്പന നടത്തുന്നത്. വിലക്കുറവെന്ന കാരണം കൊണ്ടാണ് പല ഉപഭോക്താക്കളും വിപണിയിലുള്ള വ്യാജ വെളിച്ചെണ്ണ വാങ്ങി വീട്ടിലെത്തിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡ് വിപണിയിലിറക്കുന്ന ജനപ്രിയ ബ്രാന്‍ഡായ കേരയുടെ സമാനമായ പേരാണ് ഇപ്പോൾ പല വ്യാജന്മാര്ക്കും. കേര പവിത്രം, കേര ക്രിസ്റ്റല്‍, കേര തൃപ്തി, താര, കേര ലീഫ്, കോക്കോ ലൈക്, കേര തീരം, കേര ഡ്രോപ്പ്, കേര സ്വര്‍ണം എന്നിങ്ങനെയാണ് വ്യാജന്മാരുടെ പേരുകള്‍. നിരോധിക്കപ്പെട്ട വെളിച്ചെണ്ണകളാണ് ഇവയെല്ലാം.
കോയമ്പത്തൂര്‍, കാങ്കയം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് മായം ചേര്‍ത്ത വെളിച്ചെണ്ണകൾ ടാങ്കറിലെത്തിച്ച് പായ്ക്ക് ചെയ്ത് വിപണിയിലിറക്കുന്നത്. ചെക്ക് പോസ്റ്റുകളിലെത്തുമ്പോള്‍ വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള പരിമിതികൾ വ്യാജന്മാര്ക്ക് അനുഗ്രഹമാകുന്നുണ്ട്.
166 മായംചേര്‍ത്ത ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകളില്‍ കണ്ടെത്തി നിരോധിച്ചിരുന്നു. എന്നാല്‍ ഇവയിൽ പലതും ഇപ്പോഴും വിപണിയിലുണ്ട്. കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ക്ക് വരെ ഇവ കാരണമാകും.
അതേസമയം, കേരയുടെ സമാനപേരിലും അല്ലാതെയും വില്‍ക്കുന്ന വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഗുണനിലവാരം ഒരിക്കല്‍ക്കൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരഫെഡ് ചെയര്മാന് വി.ചാമുണ്ണി, മാനേജിംഗ് ഡയറക്ടര്‍ ആര്.അശോക് എന്നിവര്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് കത്ത് നല്കി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ എത്തുന്ന വെളിച്ചെണ്ണ കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക