പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ‘കാളിയൻ’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംഗീത ചർച്ചകൾക്കായി തിരുവനന്തപുരത്തെത്തിയ രവി ബസ്റൂർ കളരിപരിശീലന കേന്ദ്രം സന്ദർശിച്ചു.
കാളിയന്റെ സംവിധായകൻ കൂടിയായ ഡോ. മഹേഷിന്റെ നേതൃത്വത്തിൽ നേമത്ത് പ്രവർത്തിക്കുന്ന അഗസ്ത്യം കളരിയിലാണ് രവി ബസ്റൂർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്.
കാളിയൻ സിനിമയിൽ തെക്കൻ കളരി സമ്പ്രദായത്തിലുള്ള പയറ്റുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. വേണാടും മധുര സാമ്രാജ്യവുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥയിലെ ഈ പ്രത്യേകത മനസ്സിലാക്കിയ രവി ബസ്റൂർ കളരിപ്പയറ്റ് കാണാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
അഗസ്ത്യത്തിലെ പഠിതാക്കൾ അവതരിപ്പിച്ച അഭ്യാസമുറകൾ ആവേശത്തോടെ കണ്ടിരുന്ന രവി ബസ്റൂർ കളരി ഗുരുക്കൾ കൂടിയായ മഹേഷിനോട് വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കി.
കാളിയന്റെ തിരക്കഥാകൃത്ത് ബി ടി അനിൽകുമാർ, നിർമ്മാതാവ് രാജീവ് ഗോവിന്ദൻ എന്നിവരും ബസ്റൂറിനൊപ്പം ഉണ്ടായിരുന്നു. കളരി സംഘങ്ങൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം വീണ്ടും കാണാം എന്ന വാക്കുകളോടെയാണ് രവി ബസ്റൂർ മടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ രവി ബസ്റൂറിന് സിനിമയിൽ കാളിയനാവുന്ന പൃഥ്വിരാജാണ് കഥയും സന്ദർഭങ്ങളും വിശദീകരിച്ചു കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക