ഭോപാൽ: അശ്ലീല, അസഭ്യ പ്രവർത്തികൾ ഉൾപ്പെടെ റാഗിങ് നടത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ ഇൻഡോറിലുള്ള മെഡിക്കൽ കോളജിലെ മുതിർന്ന എംബിബിഎസ് വിദ്യാർഥികൾക്കെതിരെ കേസ്.
സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളജ് ആയ എംജിഎം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണു സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
മുതിർന്ന വിദ്യാർഥികളുടെ ഇത്തരം പെരുമാറ്റത്തിൽ ഞെട്ടിയ ജൂനിയർ വിദ്യാർഥികൾ യുജിസിയിലും ആന്റി റാഗിങ് ഹെൽപ്ലൈനിൽ വിളിച്ച് ഭീതികരമായ ഈ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
മുതിർന്ന എംബിബിഎസ് വിദ്യാർഥികളുടെ ഫ്ലാറ്റുകളിൽ വച്ച് തലയിണയുമായും സഹപാഠികളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നു ജൂനിയർ വിദ്യാർഥികൾ പൊലീസിനോടു പറഞ്ഞു.
യുജിസി കോളജ് അധികൃതരുമായി ബന്ധപ്പെട്ടതിനുപിന്നാലെ പരാതി നൽകാൻ കോളജിലെ ആന്റി റാഗിങ് വിഭാഗം തീരുമാനിക്കുകയായിരുന്നു.
അതേസമയം, കേസെടുത്ത വിദ്യാർഥികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എല്ലാ ജൂനിയർ വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ഇൻഡോർ പൊലീസ് പറഞ്ഞു.
സഹപാഠിയായ ഒരു പെൺകുട്ടിയുടെ പേരു തിരഞ്ഞെടുക്കാൻ പറഞ്ഞശേഷം അവരെക്കുറിച്ച് അശ്ലീലവും അസഭ്യവുമായ പരാമർശങ്ങൾ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക