വിഴിഞ്ഞം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയും പെൺകുട്ടിയുടെ സഹോദരനുമായ ആഴിമല സ്വദേശി ഹരി എന്ന സജിത് കുമാർ(35) വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കേസിലെ ഒന്നാം പ്രതി കോട്ടുകാൽ ആർ.എസ്. ഭവനിൽ രാജേഷ് (34) കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. 3 പ്രതികളിൽ ഇനി ഒരാളിനെ പിടികൂടാനുണ്ട്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ കഴിഞ്ഞ 9ന് ആഴിമലയിൽ എത്തിയ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ കിരൺ(25)ന്റെ മൃതദേഹം തമിഴ്നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറ തീരത്തു നിന്നു 13നാണ് ലഭിച്ചത്.
ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ ബന്ധുക്കൾക്കു വിട്ടു നൽകി. രാത്രിയോടെ മാറനല്ലൂർ ശ്മശാനത്തിൽ സംസ്കരിച്ചു.
പെൺകുട്ടിയുടെയും ഇവരുടെ വീട്ടുകാരുടെയും എതിർപ്പു മറികടന്നാണ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം യുവാവ് കാണാനായി ആഴിമലയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു.
കിരണിനെ കടലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറിയിട്ടില്ലെന്നു പൊലീസ്. യുവാവ് എങ്ങനെ കടലിൽ മരിച്ചു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ ലഭ്യമാക്കി വിശദമായ അന്വേഷണം നടത്തുമെന്നും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.
രക്ഷപ്പെടാനെന്ന വണ്ണം കടൽത്തീര ഭാഗത്തേക്ക് ഭയന്ന് ഓടുന്ന യുവാവിന്റെ ദൃശ്യത്തിന്റെ തുടർച്ച ലഭ്യമാകാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
ജീവനൊടുക്കാൻ കടലിൽ ചാടിയതാണോ, അബദ്ധത്തിൽ വീണതാണോ അപായപ്പെടുത്തിയതാണോ എന്നീ കാര്യങ്ങളാണ് വ്യക്തത വരാനുള്ളത്.
ദൃക്സാക്ഷികളിലൊരാളിൽ നിന്നുള്ള വിവരമനുസരിച്ചാണ് കടലിൽ തിരച്ചിൽ നടത്തിയത്. ഇതു സംബന്ധിച്ച കാര്യങ്ങളിലെല്ലാം വിശദ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക