മുംബൈ സിയോണിൽ നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകൾ അറസ്റ്റിൽ.
ഇവർ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ജൂലിയ ഫെർണാണ്ടസ് (35), ഷബാന ഷെയ്ഖ് (30) എന്നിവരെയാണ് പിടികൂടിയത്.
പുണെ ദത്തെടുക്കൽ കേന്ദ്രത്തിലെ ജീവനക്കാരനാണ് വിവരം ആദ്യം ലഭിച്ചത്. തുടർന്ന് സ്ത്രീ-ശിശുക്ഷേമ അധികൃതർക്ക് വിവരം കൈമാറുകയായിരുന്നു.
ഇക്കാര്യം മുംബൈ പൊലീസിനെ അറിയിക്കുകയും എസ്എസ് ബ്രാഞ്ച് പ്രതികൾക്കായി കെണിയൊരുക്കുകയും ചെയ്തു. ആവശ്യക്കാരെന്ന വ്യാജേനെ പൊലീസ് ഇവരെ സമീപിച്ചു.
കുട്ടിയെ നൽകാൻ 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിൽ 4 ലക്ഷം ശിശുവിന്റെ ബയോളജിക്കൽ മാതാപിതാക്കൾക്ക് നൽകണം, ബാക്കി തങ്ങളുടെ കമ്മീഷനാണെന്നും ഇവർ പറഞ്ഞു.
കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാർക്കറ്റ് ഏരിയയിലെ ഒരു നഴ്സിംഗ് ഹോമിന് സമീപം എത്താൻ ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക