കോഴിക്കോട്: ഇര്‍ഷാദ് കേസില്‍ ദുരൂഹത തുടരുന്നു. ‘പാലത്തിനു സമീപം ഒരു ചുവന്ന കാർ നിർത്തി കുറച്ചു പേർ ഇറങ്ങി പാലത്തിന്റെ അരികിലെ വഴിയിലൂടെ താഴേക്ക് ഇറങ്ങുന്നതു കണ്ടു. പെട്ടെന്ന് ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ ഓടിക്കൂടി.
അപ്പോഴേക്കും കുറേപ്പേർ കാറിൽ കയറി ഓടിച്ചുപോയി’ – പുറക്കാട്ടിരി പാലത്തിനു സമീപം കക്ക കച്ചവടം നടത്തുന്ന മുള്ളങ്കണ്ടി ഗോവിന്ദൻ പറഞ്ഞു. അൽപസമയത്തിനു ശേഷം ഒരാൾ പുഴയിലൂടെ നീന്തിപ്പോകുന്നതു കണ്ടെന്നു പാലത്തിനു സമീപം പുഴയുടെ തീരത്ത് താമസിക്കുന്ന സി.കമല പറയുന്നു.
ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ ഇന്നലെ പുറക്കാട്ടിരി പാലത്തിനു സമീപം പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിനു മുന്നിലും ഇവർ ഈ മൊഴി വിവരിച്ചു. ജൂലൈ 15ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കോഴിക്കോട് നിന്ന് അത്തോളി ഭാഗത്തേക്കു സഞ്ചരിച്ച കാറാണ് പാലത്തിനു സമീപത്ത് നിർത്തിയത്. തട്ടിക്കൊണ്ടു പോയി അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിപ്പിച്ചിരുന്ന ഇർഷാദിനെ അത്തോളി ഭാഗത്തേക്കു കൊണ്ടു പോവുകയായിരുന്നു.
വഴിയിൽ വച്ച് ഛർദിക്കണം എന്നു പറഞ്ഞെന്നും പുറത്തിറങ്ങി പുഴയുടെ അരികിലേക്കു പോയപ്പോൾ ചാടിയെന്നുമാണ് പ്രതികളുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക