തിരുവനന്തപുരം: പത്തുലക്ഷത്തിലേറെ വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്കിലെ ആഞ്ഞില് മരം ക്വട്ടേഷന്‍ സംഘം മുറിച്ചു മാറ്റിയ സംഭവത്തിൽ റീസർവ്വേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭൂമി അളവ് നടത്തി. അമരവിള -കാരക്കോണം റോഡില്‍ കൂനന്‍പന ജംഗ്ഷനു സമീപത്തുള്ള ആഞ്ഞിലി മരങ്ങളില്‍ ഒന്നാണ് ദിവസങ്ങൾക്കു മുൻപ് മുറിച്ചുകടത്തിയത്.
പതിറ്റാണ്ടുുകളുടെ പഴക്കമുള്ളതും പത്തു ലക്ഷത്തിലേറെ വിലമതിക്കുന്നതുമായ മരമാണ് മുറിച്ചു കടത്തിയതെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഹെവി കട്ടിംഗ് മെഷീനുകളുടെയും ക്രെയിനുകളുടെയും സഹായത്തോടെയാണ് സംഘം മരം മുറിച്ചു കടത്തിയത്.പൊതുമരാമത്തു വകുപ്പു ലേലം ചെയ്തു തല്കിയതാണെന്ന് വിവരം തിരക്കിയെത്തിയ സമീപവാസികളോട് സംഘം പറഞ്ഞു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥരെത്തിയപ്പോഴാണ് മരം ലേലം ചെയ്തു നല്കിയതല്ല എന്ന വിവരം പുറത്തായത്.തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കുന്നത്തുകാല്‍ മേഖലയുടെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ പോലീസില്‍ പരാതി നല്കി. തുടർന്ന് റവന്യൂ വകുപ്പിന് ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ളള പ്രത്യേക അപേക്ഷയും നൽകി. തുടർന്നാണ് കഴിഞ്ഞ ദിവസം താലൂക്ക് റീ സർവ്വേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അളവ് നടത്തിയത്.
മരം നിന്ന സ്ഥലം സർക്കാർ പുറമ്പോക്കാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയ വെള്ളറട പോലീസ് മരം ലോഡ് കയറ്റിയ ചുമട്ടു തൊഴിലാളി യൂണിയൻ തൊഴിലാളികൾക്കുൾപ്പെടെ നോട്ടീസ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക