കേച്ചേരി: കരഞ്ഞ് ഉറക്കം കളഞ്ഞെന്ന് ആരോപിച്ചു തെങ്ങിൻ മടൽ കൊണ്ട് നാലു വയസ്സുകാരന് ക്രൂര മർദനം. തലയിലും മുഖത്തും ഗുരുതരമായി അടിയേറ്റ ബാലനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് തൃപ്രയാർ ചൂലൂർ സ്വദേശി അരിപ്പുറം വീട്ടിൽ പ്രസാദ് എന്ന നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
തൂവാന്നൂരിലാണു സംഭവം. പൊലീസ് പറയുന്നതിങ്ങനെ:
കടുത്ത പനിയുണ്ടായിരുന്ന കുട്ടി തിങ്കൾ രാത്രി നിർത്താതെ കരഞ്ഞു.
ഉറക്കം നഷ്ടപ്പെട്ടതിൽ ദേഷ്യം വന്ന പ്രസാദ് കയ്യിൽകിട്ടിയ തെങ്ങിൻ മടൽ കൊണ്ടു കുഞ്ഞിനെ ക്രൂരമായി മർദിച്ചു. നാട്ടുകാർ ഓടിയെത്തി കുഞ്ഞിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പരുക്ക് സാരമുള്ളതായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒളിവിൽ പോയ പ്രസാദിനെ ചിറനെല്ലൂർ ആയമുക്ക് ഭാഗത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരനാണ്.
തൃപ്രയാർ സ്വദേശിയായ പ്രസാദും യുവതിയും കുട്ടിയോടൊപ്പം 2 മാസം മുൻപാണ് തൂവാന്നൂരിൽ വാടകയ്ക്കു താമസമാരംഭിച്ചത്. കുട്ടിയെ ഇതിനു മുൻപും പ്രസാദ് മർദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
സംഭവമറിഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ നിമ്മി ബിനോയ് കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു.
കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെ തുടർന്നായിരുന്നു കുന്നംകുളം എസ്എച്ച്ഒ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക