കേരളത്തിലെ സർക്കാരിനെതിരെയായിരുന്നില്ല സിനിമയുടെ പരസ്യമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നതെന്നും മാറി മാറി വരുന്ന രാഷ്ട്രീയക്കാർക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും കുഞ്ചാക്കോ ബോബന് മാധ്യമങ്ങളോട് പറഞ്ഞു.
‘‘ഞാൻ ആസ്വദിച്ച പരസ്യമാണത്. സിനിമ കണ്ട് കഴിയുമ്പോൾ ആ പരസ്യം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ എന്താണെന്ന് കുറച്ച് കൂടി വ്യക്തമാകും. ആളുകൾക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ കണ്ട് എനിക്കും മനസ്സിലായത്.
ഈ സിനിമയിൽ കുഴി മാത്രമല്ല പ്രശ്നം. കുഴിയൊരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കും എന്ന് നർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി മാറി വരുന്ന രാഷ്ട്രീയക്കാർക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സിനിമയ്ക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ച് അറിയില്ല. ഇതിലെ നല്ലത് എന്താണെന്ന് കണ്ട് മനസ്സിലാക്കുക.
നമ്മള് എത്ര മര്യാദയ്ക്ക് ഓടിച്ചാലും കുഴിയിൽ വീണാൽ, കൂടെ ഇരിക്കുന്നവർ പറയും മര്യാദയ്ക്ക് ഓടിക്കാൻ. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെക്കുറിച്ച് അവർ പറയില്ല.
ചിത്രത്തിന്റെ കഥ വർഷങ്ങൾക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂർവം സംഭവിച്ചതല്ല. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്. ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്നാട്ടിൽ നടന്ന സംഭവമാണ്.
അതും തമിഴ്നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്നം. ഇനി തമിഴ്നാട് സർക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആളാണ്. വിവാദങ്ങളുെട ആവശ്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്.’’–ചാക്കോച്ചൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക