എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും ത്രിവര്‍ണദീപങ്ങള്‍ തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 150 ചരിത്ര സ്മാരകങ്ങളാണ് ത്രിവര്‍ണശോഭയില്‍ വര്‍ണാഭമാകുക. എന്നാല്‍ താജ് മഹലിനെ മാത്രം കേന്ദ്ര സര്‍ക്കാര്‍ ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. രാത്രിയില്‍ താജ്മഹലില്‍ ഒരു വെളിച്ചവും പാടില്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രം താജ് മഹലിനെ മാത്രം ഒഴിവാക്കിയത്.
1997 മാര്‍ച്ച് 20നാണ് അവസാനമായി താജ് മഹലിൽ ലൈറ്റിംഗ് നടത്തിയത്. അന്ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു ഈ സജ്ജീകരണം. എന്നാല്‍ തൊട്ടടുത്ത ദിവസം താജ് മഹലിൽ നിറയെ ചത്ത പ്രാണികള്‍ കാണപ്പെട്ടു. ഇത് താജ് മഹലിലെ മാര്ബിളിന് കേടുപാടുകള്‍ വരുത്തിയിരുന്നു.
തുടര്‍ന്ന് പുരാവസ്തു വകുപ്പിന്റെ രാസപരിശോധനാ വിഭാഗം താജ് മഹലിൽ രാത്രിയില്‍ വെളിച്ചവിന്യാസം നടത്തരുതെന്ന് നിര്‍ദേശിച്ചു. അന്ന് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നുവരെ നീക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക