ന്യൂഡൽഹി: ഒമിക്രോൺ വാക്സീൻ തയാറാക്കുന്നതിനായി യുഎസ് കമ്പനി നോവാവാക്സുമായി ചേർന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നതായി സിഇഒ അദാർ പൂനാവാല.
ഒമിക്രോണിന്റെ ബിഎ–5 വകഭേദത്തിനുള്ള വാക്സീനാണ് നിർമിക്കുന്നത്. ബൂസ്റ്റർ എന്ന നിലയിൽ ഈ വാക്സീൻ പ്രധാനമാണെന്നും ആറ് മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നും പൂനാവാല വ്യക്തമാക്കി.
ഒമിക്രോൺ-നിർദ്ദിഷ്ട വാക്സീൻ ഉപയോഗിച്ച് ഇന്ത്യ ബൂസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ ഇന്ത്യൻ വിപണിയിൽ വാക്സീൻ എത്തുന്നത് ഇന്ത്യൻ റെഗുലേറ്ററിന്റെ അനുമതിയെ ആശ്രയിച്ചായിരിക്കും. രാജ്യത്ത് ക്ലിനിക്കൽ ട്രയൽ ആവശ്യമുണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഇത് ഒമിക്രോണിന്റെ നിരവധി ഉപവകഭേദങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പൂനാവാല പറഞ്ഞു.
നിലവിൽ നോവാവാക്സിന്റെ പരീക്ഷണങ്ങൾ ഓസ്ട്രേലിയയിൽ പുരോഗമിക്കുകയാണ്. നവംബർ-ഡിസംബറോടെ യുഎസ് ഡ്രഗ് റെഗുലേറ്ററെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക