ബാർസ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ വാച്ച് മോഷണം പോയി. 70,000 യൂറോ (ഏകദേശം 56 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന വാച്ച് ബാഴ്സലോണയുടെ പരിശീലന ഗ്രൗണ്ടായ സിയുറ്റാറ്റ് എസ്പോര്ട്ടിവയ്ക്കു പുറത്തുവച്ചു മോഷ്ടാക്കൾ തട്ടിയെടുത്തു. ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും ഫോട്ടോയെടുക്കാനും ഇറങ്ങിയപ്പോഴാണ് താരത്തിന്റെ വാച്ച് മോഷ്ടിച്ചത്.
ആരാധകരെ കണ്ട ശേഷം താരം കാറിന്റെ വാതിൽ തുറന്നപ്പോൾ ഒരാൾ വാച്ച് തട്ടിയെടുക്കുകയായിരുന്നു. പ്രതിയെ പിടികൂടിയെന്നും വാച്ച് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വാച്ചുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ലെവൻഡോവ്സ്കി പിന്തുടർന്നതായി റിപ്പോർട്ടുണ്ട്. മോഷ്ടാക്കളെ പിന്തുടരുന്നതിനിടെ ലെവൻഡോവ്സ്കിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ സീസണിലെ ബാഴ്സയുടെ ഏറ്റവും വലിയ സൈനിംഗാണ് ലെവൻഡോവ്സ്കിയുടേത്. ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിൽ നിന്ന് ബാഴ്സലോണ 45 ദശലക്ഷം യൂറോയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക