മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള ഇത്തരം സിനിമകൾ കണ്ട് വല്ലാതെ മുഷിഞ്ഞിരുന്ന പ്രേക്ഷകരുടെ മനസ്സിന് സന്തോഷം പകരാൻ വേണ്ടിയാണ് ചില കോമഡി ലുക്കുള്ള നടന്മാരെക്കൊണ്ടു വന്ന് പുട്ടിന് പീരയിടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ചില തമാശകൾ പറയിപ്പിക്കാൻ തുടങ്ങിയതെന്ന് പറയുകയാണ് കലൂര് ഡെന്നീസ് .
സിനിമ കലയും കച്ചവടവും സമം ചേർന്ന ഒരു കലാരൂപമാണെങ്കിലും ആത്യന്തികമായി ഒരു വിനോദോപാധിയായിട്ടാണ് എന്റെ അറിവിന്റെ വിജ്ഞാനകോശത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
അതുകൊണ്ടാണല്ലോ ലോകത്തിലെ ഏറ്റവും മികച്ച ഓസ്കർ അവാർഡ് വാണിജ്യ സിനിമകൾക്ക് മാത്രമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
അത് ഇന്ത്യയിലേക്ക് എത്തുമ്പോൾ പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിലേക്കെത്തുമ്പോഴാണ് സമാന്തര സിനിമകളിലേക്ക് മാത്രമായി പരിമിതപ്പെട്ടു പോകുന്നത്. ഇപ്പോൾ മാറ്റത്തിന്റെ മിന്നലാട്ടം പോലെ ചില ശുഭസൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം.
മലയാള സിനിമയുടെ ആരംഭകാലത്ത് രണ്ടാനമ്മയുടെ ക്രൂരകഥകളും ചില പുരാണ ഇതിഹാസ കഥകളുമൊക്കെയായിരുന്നു പ്രധാന വിഷയമായി കണ്ടെത്തിയിരുന്നത്.
മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള ഇത്തരം സിനിമകൾ കണ്ട് വല്ലാതെ മുഷിഞ്ഞിരുന്ന പ്രേക്ഷകരുടെ മനസ്സിന് സന്തോഷം പകരാൻ വേണ്ടിയാണ് ചില കോമഡി ലുക്കുള്ള നടന്മാരെക്കൊണ്ടു വന്ന് പുട്ടിന് പീരയിടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ചില തമാശകൾ പറയിപ്പിക്കാൻ തുടങ്ങിയത്.
വർഷങ്ങൾ മാറുന്നതനുസരിച്ച് തമാശകളും തമാശക്കാരും മാറിയെങ്കിലും ഈ വിദൂഷകന്മാരുടെ തമാശകളും വല്ലാതെ വളിപ്പാകാൻ തുടങ്ങിയ സമയത്താണ് 1980 ഓടെ ഒരു രസായന ഔഷധം പോലെ ഹാസ്യത്തിന്റെ പുതിയ സ്ലാപ്സ്റ്റിക് കോമഡിയുമായി പ്രിയദർശൻ എന്ന യുവ സംവിധായകന്റെ സിനിമയെന്ന മായാലോകത്തേക്കുള്ള രംഗപ്രവേശം.
പ്രിയന്റെ ആദ്യ സംവിധാന സംരംഭമായ ‘പൂച്ചയ്ക്ക് ഒരു മൂക്കുത്തി’ ട്വന്റി ഫോര് കാരറ്റ് സ്വർണം പോലെ ശുദ്ധ ഹാസ്യത്തിന്റെ ഒരു ചിരി വിരുന്നായിരുന്നു.
അടുത്തതായി വന്ന ‘ഓടരുതമ്മാവാ ആളറിയാം’ അതിലുമേറെ ചിരിമയമായിരുന്നു. പ്രിയൻ സംവിധായകന്റെ മേലങ്കിയണിയുന്നതിനു മുൻപ് മറ്റു പല സംവിധായകരുടെ സിനിമകൾക്ക് വേണ്ടി കഥകളും തിരക്കഥയുമൊക്കെ എഴുതിയിട്ടുണ്ട്.
കുയിലിനെ തേടി, ഹലോ മദ്രാസ് ഗേൾ, എന്റെ കാണാക്കുയിൽ, എങ്ങനെ നീ മറക്കും, നദി മുതൽ നദി വരെ, കടത്തുകാരൻ തുടങ്ങിയവയാണവ. ആ ചിത്രങ്ങളിലെ പുതുമയുള്ള കോമഡി നമ്പരുകൾ കണ്ട് ഒത്തിരി ചിരിച്ചിട്ടുള്ള പ്രേക്ഷകന് അത് പ്രിയന്റെ കഥയും തിരക്കഥയുമാണെന്നുള്ള അറിവന്നുണ്ടായിരുന്നില്ല.
തുടർന്ന് പ്രിയൻ അണിയിച്ചൊരുക്കിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ, അരം പ്ലസ് അരം കിന്നരം, ധിം തരികിട ധോം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അയൽവാസി ഒരു ദരിദ്രവാസി, ഹലോ മൈഡിയർ റോംഗ് നമ്പർ, ബോയിങ് ബോയിങ് തുടങ്ങിയ ചിത്രങ്ങൾ കൂടി വന്നതോടെ പ്രിയൻ ചിരി സിനിമയുടെ ചാർളി ചാപ്ലിനായി മാറുകയായിരുന്നു.
>ഇങ്ങനെയുള്ള കോമഡി സിനിമകളുമായി അരങ്ങു തകർത്തു നടക്കുമ്പോഴാണ് അധികമായാൽ അമൃതും വിഷമെന്ന് തോന്നിയതുകൊണ്ട് അൽപം റൊമാന്സും സെന്റിമെൻസും ഇഴചേർന്ന സിനിമകൾ എടുക്കണമെന്ന് പ്രിയനു തോന്നി.
അങ്ങനെയാണ് മോഹൻലാലിനേയും കാർത്തികയേയും നായികാനായകന്മാരാക്കി ‘താളവട്ടം’ ഒരുക്കുന്നത്. പ്രിയന്റെ സിനിമകളുടെ സ്ഥിരം കാഴ്ചക്കാർക്ക് പുതിയൊരു അനുഭവമായിരുന്നത്. മോഹൻലാൽ മിന്നുന്ന പ്രകടനമാണ് ‘താളവട്ട’ത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഈ ചിത്രത്തോടെയാണ് മോഹൻലാലിന് പുതിയ താരപരിവേഷമുണ്ടായതും.
ഇതിനിടയിലുണ്ടായ രസകരമായ ഒരു സംഭവം പറയാം. എന്റെ അടുത്തൊരു സുഹൃത്ത് ഓഫിസിൽ നിന്ന് വന്നു വല്ലാതെ ടെൻഷൻ അടിച്ച് വിഷമിച്ചിരിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു;
“പ്രഷർ വല്ലതും കൂടിയിട്ടുണ്ടാകും നീ പോയി ഒരു ഡോക്ടറെ കാണിക്ക്”
അതിനു കൂട്ടുകാരൻ പറഞ്ഞ രസകരമായ ഒരു മറുപടി ഉണ്ട്
“അതിന്റെ ഒന്നും ആവശ്യമില്ല, മൈമൂണിൽ കളിക്കുന്ന പ്രിയന്റെ ‘ബോയിങ് ബോയിങ്’ എന്ന കോമഡി ചിത്രം പോയി കണ്ടൊന്നു ചിരിച്ചാൽ മാറാവുന്നതേയുള്ളു” .
അസുഖത്തിന് റമഡി ആയി അവൻ പറഞ്ഞത് കേട്ട് ഞാൻ അദ്ഭുതം കൂറി ഇരുന്നു.
തുടർന്നു വന്ന ചിത്രം, ചെപ്പ്, വന്ദനം, കിലുക്കം, വെള്ളാനകളുടെ നാട്, മിഥുനം, തേന്മാവിൻ കൊമ്പത്ത്, അഭിമന്യൂ, ചന്ദ്രലേഖ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, അദ്വൈതം, ഒപ്പം തുടങ്ങിയ ചിത്രങ്ങളുടെ കഥയും ആഖ്യാനരീതിയും പുതുമകളുടെ നറുനിലാവെട്ടം ചാർത്തിയവയായിരുന്നു. പ്രിയന്റെ ഈ ചിത്രങ്ങൾ കൂടി വന്നതോടെ ലാലിന്റെ സ്റ്റാർഡം പതിന്മടങ്ങു വർധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക