ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ കല്ലിശേരി വഴിക്കു പോകാൻ എക്സൈസ് സംഘത്തിനു തോന്നിച്ച നിമിഷത്തിനു നന്ദി പറയുകയാണ് ആ കുടുംബം.
വ്യാഴം പുലർച്ചെ ഒരു മണി. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ ജി.ഫെമിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ. ബിനോയി, പി. സജികുമാർ എന്നിവർ സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയിലാണ്.
ഇവർ സഞ്ചരിച്ച വാഹനം മംഗലം- കുറ്റിക്കാട്ടുപടി ജംക്ഷനിൽ നിന്നു കല്ലിശ്ശേരിക്ക് പോകുന്ന വഴിയിലെത്തിയപ്പോൾ റോഡരികിലെ വീട്ടിൽ നിലവിളി ശബ്ദം കേട്ടു വാഹനം നിർത്തി.
വീട്ടിലേക്ക് കയറി കാര്യം അന്വേഷിച്ചപ്പോഴാണ് അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരി അമ്മയുടെ കയ്യിലിരിക്കുന്നത് കണ്ടത്. ഈ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെ വിഷമിക്കുകയായിരുന്നു അവർ.
ഒട്ടും വൈകിയില്ല, പ്രഥമശുശ്രൂഷ നൽകി കുഞ്ഞുമായി എക്സൈസ് ഉദ്യോഗസ്ഥർ കല്ലിശ്ശേരിയിലെ ആശുപത്രിയിലേക്കു പാഞ്ഞു.
വിദഗ്ധ ചികിത്സയിൽ കുഞ്ഞ് ജീവിതത്തിലേക്കു തിരികെയെത്തിയ സന്തോഷത്തിലാണ് എക്സൈസ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക