നെടുങ്കണ്ടം:മനോനില തകരാറിലായതോടെ ഉറ്റവര്‍ ഉപേക്ഷിച്ച് വീട്ടില്‍ തനിച്ചായ യുവാവിനെ പരിചരിച്ച് അയൽവാസികൾ.
നെടുങ്കണ്ടം ചാറൽമേട് മാന്തുരത്തേൽ മനീഷിനെ (37) ആണ് അയൽവാസികൾ കഴിഞ്ഞ 8 വർഷമായി പരിചരിക്കുന്നത്. 8 വർഷം മുൻപ് മാനസികമായ അസ്വസ്ഥതകൾ തുടങ്ങിയതോടെ ഉറ്റവർ മനീഷിനെ ഉപേക്ഷിച്ചുപോയി. അതിന് മുൻപ് ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്നത് മനീഷാണ്.
എല്ലാവരും ഉപേക്ഷിച്ചതോടെ വീടിനുള്ളിൽ മനീഷ് ഒറ്റയ്ക്കായി. ഇതോടെ മനീഷിനെ പരിപാലിക്കാൻ പ്രദേശവാസികൾ മുന്നിട്ടിറങ്ങി.
സമീപവാസികളായ വിജയമ്മ സുകുമാരൻ, രാജ്യേശ്വരി കുമാർ, വർക്കി തോമസ് ഏറത്തിൽ, കുപ്പുകൽ ജിൻസ്, അളകർ സ്വാമി വാഴത്തോപ്പിൽ എന്നിവരാണ് മനീഷിനെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ പരിപാലിക്കുന്നത്. ഭക്ഷണം നൽകുക മാത്രമല്ല പല്ല് തേപ്പിക്കാനും കുളിപ്പിക്കാനുമെല്ലാം ഇവരെത്തും.
ഇതിനെല്ലാം പുറമേ കഴിഞ്ഞ 8 വർഷമായി സമീപ വീടുകളിൽ എന്തുണ്ടാക്കിയാലും മനീഷിനും ഒരു പങ്ക് നീക്കി വയ്ക്കും. വീട് തുറന്ന് നൽകിയാൽ മനീഷ് ആരോടും പറയാതെ എങ്ങോട്ടോന്നില്ലാതെ സ്ഥലം വിടും.
നാട്ടുകാർ ചേർന്ന് തിരിച്ചെത്തിക്കും. കഴിഞ്ഞ ദിവസം രാത്രി തേഡ് ക്യാംപിൽ നിന്നാണ് കണ്ടെത്തിയത്. പുറത്തേക്ക് പോകാതിരിക്കാൻ വീട് പൂട്ടിയിടുകയാണ് ഇപ്പോൾ. എങ്ങനെയെങ്കിലും ചികിത്സ നൽകി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നാണ് ഇവരുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക