ഹരാരെ: ട്വന്റി20 ലോകകപ്പ് ടീമിലിടം നേടാൻ ഇന്ത്യൻ യുവതാരങ്ങൾ വാശിയോടെ പൊരുതുമ്പോൾ ഇരുപത്തിരണ്ടുകാരൻ ശുഭ്മൻ ഗില്ലിന്റെ ലക്ഷ്യം അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പാണ്.
ഇതുവരെ കളിച്ച 9 ഏകദിന മത്സരങ്ങളിൽ നിന്ന് 71 റൺസ് ശരാശരിയിൽ 499 റൺസ് നേടിയ ഗിൽ ആ ലക്ഷ്യത്തിലേക്കുള്ള പാതിവഴി പിന്നിട്ടു കഴിഞ്ഞു.
ഒരു സെഞ്ചറിയും 3 അർധ സെഞ്ചറിയുമാണ് ഇന്ത്യയുടെ പുതിയ ഏകദിന സ്പെഷലിസ്റ്റ് ഇതുവരെ നേടിയത്.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ 102 റൺസ് ശരാശരിയിൽ 205 റൺസ് നേടി പ്ലെയർ ഓഫ് ദ് സീരിസ് പുരസ്കാരം നേടിയ ഗിൽ പിന്നാലെ നടന്ന സിംബാബ്വെ പരമ്പരയിൽ 122 റൺസ് ശരാശരിയിൽ നേടിയത് 245 റൺസ്.
തുടർച്ചയായ 2 പരമ്പരകളിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലിന്റെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ തെളിവാണ്.
2019ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഗില്ലിന്റെ ഏകദിന അരങ്ങേറ്റം. 9, 7 എന്നിങ്ങനെയായിരുന്നു ആദ്യ 2 മത്സരങ്ങളിലെ സ്കോർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക