മോഹൻലാൽ സിനിമകൾ ഇനി രാജ്യാന്തര തലത്തിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ ആശീർവാദ് സിനിമാസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ 20 ഭാഷകളിലാണ് പ്രദർശനത്തിന് എത്തുക.
വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശീർവാദ് സിനിമാസ് ദുബായിൽ പുതിയ ആസ്ഥാനം തുറന്നു.
ദുബായിൽ പുതിയ ഓഫിസ് തുറക്കുന്നതോടൊപ്പം ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്.
യുഎഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്താണ് സിനിമാ വിതരണ രംഗത്ത് സജീവാവുക, പ്രവർത്തനം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോൾ ദുബായായിരിക്കും അതിന്റെ ഹബ്ബെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്തോ സബ്ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
എമ്പുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിർമിക്കുക. തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭം എന്ന സിനിമയുടെ നിർമാണ പ്രവർത്തനങ്ങളും ദുബായ് കേന്ദ്രീകരിച്ചായിരിക്കും.
ആരോടും മത്സരിക്കാനല്ല ഈ സംരംഭം തുടങ്ങുന്നത്. ആശീർവാദിന്റെ സംരംഭശൃംഖല ഏത് മലയാള സിനിമയ്ക്കും ഇതരഭാഷാചിത്രങ്ങൾക്കും ഉപയോഗിക്കാമെന്നും മോഹൻലാൽ പറഞ്ഞു.
നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഫാർസ് സിനിമ മേധാവി അഹമ്മദ് ഗുൽഷൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ദുബായ് ബിസിനസ് ബേയിലെ ആശിർവാദ് സിനിമാസ് ആസ്ഥാനത്തിന്റെയും വിതരണ ശൃംഖലയുടെയും ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു.
‘‘ആശീർവാദിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണ്. ആശീർവാദ് സിനിമാസ് ഇതുവരെ 32 ചിത്രങ്ങൾ നിർമിച്ചു.
ഈ ചിത്രങ്ങളിലെല്ലാം ഞാൻ അഭിനയിച്ചുവെന്നതാണ് ആശീർവാദും ആന്റണിയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വർധിപ്പിക്കുന്നത്.
ചലച്ചിത്രനിർമാണത്തിലുപരി വിതരണ തിയറ്റർ ശൃംഖലയുമുണ്ട്. നല്ലസിനിമകൾ നിർമിക്കുമ്പോൾ ബജറ്റ് തടസ്സമാകാൻ പാടില്ല. അങ്ങനെയുണ്ടായാൽ അത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കും. അതിനൊരു ഉദാഹരണമാണ് മരക്കാർ.
സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാത്രമായ കാലവും കഴിയുകയാണ്. അങ്ങനെയാണ് ആശീർവാദിന്റെ ബറോസ് എന്ന ത്രീഡി ചിത്രം ഇറക്കാനൊരുങ്ങുന്നത്. ബറോസ് പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പ്രദർശനത്തിന് എത്തിക്കാനാണ് പദ്ധതി.
ഇത് വിജയിക്കണമെങ്കിൽ എല്ലാ രാജ്യങ്ങളിലും ആശീർവാദിന് സ്വന്തമായി ശൃംഖല സ്ഥാപിക്കണം. എല്ലാരാജ്യങ്ങളിലുമുള്ള ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകരുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ടാണ് ആശീർവാദ് മുന്നോട്ടുപോകുന്നത്.
യു.എ.ഇ.യിൽ ഫാർസ് ഫിലിംസിന്റെ സ്ഥാപകൻ അഹമ്മദ് ഗോൽഷിനുമായി വർഷങ്ങളായി ചേർന്നുപ്രവർത്തിക്കുകയാണ്. അത് തുടരും.
ബറോസിന്റെ പ്രൊഡക്ഷനുശേഷം ഇനി വരാനിരിക്കുന്നത് എമ്പുരാൻ ആണ്. അതിനുശേഷം രണ്ടോ മൂന്നോ ചിത്രങ്ങൾകൂടിയുണ്ടാകും.’’–മോഹൻലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക