സൂറത്ത്: സൂറത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാമുകിക്കെതിരെ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ് (27) ആത്മഹത്യ ചെയ്തത് കാമുകി ബീഫ് കഴിക്കാൻ നിർബന്ധിച്ചതുകൊണ്ടാണെന്ന് യുവാവിന്റെ മാതാവ് വീണാദേവി നൽകിയ പരാതിയിൽ പറയുന്നു.
ഇതു വ്യക്തമാക്കിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് രാഹുൽ പങ്കുവച്ചിരുന്നെന്നും അമ്മ പറഞ്ഞു. ജൂണ്‍ 27നാണ് ഉദ്ദ്ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സോനം അലി എന്നൊരു യുവതിയുമായി രാഹുല്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ സോനവും സഹോദരൻ മുഖ്താർ അലിയും ചേർന്ന് രാഹുലിനെ ബീഫ് കഴിക്കാൻ നിർബന്ധിച്ചെന്നും അതു മാനസികമായി തളർത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
ബീഫ് കഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായാണ് ആത്മഹത്യാ ക്കുറിപ്പിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജോലി ആവശ്യത്തിനായാണ് രാഹുല്‍ സൂറത്തിലേക്ക് വന്നത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സോനം അലിയുമായി പ്രണയത്തിലായത്.
ഇതരമത വിശ്വാസികളായതുകൊണ്ട് വിവാഹത്തിന് എതിർപ്പുയർന്നു. ഇതോടെ രാഹുൽ സോനവുമായി ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. പിന്നീട് വീട്ടുകാരുമായി രാഹുൽ ബന്ധപ്പെട്ടിരുന്നില്ല.
രാഹുലിന്റെ ഫെയ്സ്ബുക്കിലെ ആത്മഹത്യാക്കുറിപ്പ് കണ്ട് ഒരു ബന്ധു വിളിച്ച് വിവരം പറയുമ്പോഴാണ് അമ്മയും സഹോദരിയും മരണവിവരം അറിയുന്നത്. സംഭവത്തിൽ സോനത്തിനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക