തിരുവോണത്തിന്റെ വരവറിയിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറില്‍ പതാക ഉയരുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും, ഓണാഘോഷങ്ങളും ആരംഭിക്കും.
തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ് കേരളത്തില്‍ ഔദ്യോഗികമായി ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നത്.
അത്തത്തിന് തൃപ്പൂണിത്തുറയില്‍ ഉത്സവപ്രതീതിയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് ആഘോഷപരിപാടികള്‍ കാണാന്‍ ആളുകള്‍ ഒഴുകിയെത്തും. പ്രളയവും കൊറോണയും കാരണം കഴിഞ്ഞ നാല് വര്‍ഷമായി അത്തം ഘോഷയാത്ര പേരിന് മാത്രമാണ് നടത്തുന്നത്. ഇത്തവണ പരിപാടികള്‍ ഗംഭീരമാക്കാനാണ് സംഘാടകരുടെ തീരുമാനം.
തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. മന്ത്രി വി എന്‍ വാസവന് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവും പരിപാടിയില്‍ പങ്കെടുക്കും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാകും.
തൃപ്പൂണിത്തുറ സ്കൂള്‍ മൈതാനത്താണ് പതാക ഉയര്‍ത്തുക. ഒന്‍പതാം നാള്, അതായത് ഉത്രാട ദിനത്തില്‍ തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.
കൊച്ചി രാജാവുമായി ബന്ധപ്പെട്ടുള്ളതാണ് അത്തച്ചമയ ആഘോഷങ്ങളുടെ ഐതിഹ്യം. അത്തം നാളില്‍ കൊച്ചി രാജാവ് തന്റെ പ്രജകളെ കാണാന്‍ തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ നിന്ന് നഗര പ്രദക്ഷിണം നടത്തിയിരുന്നു.
വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്ബടിയോടെയാണ് ഘോഷയാത്ര. ഇതോടെ ഓണാഘോഷങ്ങള്‍ക്കും തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക