കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയയിലെ വാഹനാപകടത്തിൽ പഞ്ചാബി ഗായകൻ നിർവെയർ സിങ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല സംഗീതലോകത്തിന്.
സർവം സംഗീതമായിരുന്നു നിർവെയറിന്റെ ജീവിതം. 9 വർഷങ്ങൾക്കു മുൻപാണ് ജീവിതം കെട്ടിപ്പടുക്കാനും സംഗീതജീവിതത്തിൽ മെച്ചപ്പെട്ട നില കൈവരിക്കാനുമായി നിർവെയർ ഓസ്ട്രേലിയയിലേക്കു ചേക്കേറിയത്.
ഓസ്ട്രേലിയൻ ജീവിതത്തിന്റെ തുടക്കത്തിൽ നിർവെയർ സിങ് ടാക്സി ഡ്രൈവർ ആയാണ് ജോലി ചെയ്തിരുന്നത്. അപ്പോഴും സംഗീതത്തെ മുറുകെപ്പിടിച്ചു. പല ആൽബങ്ങളിലും പാടി.
അതിൽ ‘മൈ ടേൺ’ എന്ന ആൽബത്തിലെ ‘തേരേ ബിനാ’ എന്ന ഗാനമാണ് സംഗീതജീവിതത്തിൽ വഴിത്തിരിവായത്. തുടർന്നിങ്ങോട്ട് നിരവധി പാട്ടുകളിലൂടെ ആരാധകരെ വാരിക്കൂട്ടി.
ഇപ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടത്തിൽ 41ാം വയസ്സിൽ നിർവെയർ വിടവാങ്ങിയിരിക്കുകയാണ്. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് അദ്ദേഹം പാതിയിൽ മുറിഞ്ഞ ഈണമായി മാഞ്ഞുപോകുന്നത്.
ഗായകന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആരാധകർക്ക്. സംഗീതലോകത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് നിർവെയറിന്റെ വേർപാടിൽ അനുശോചനമറിയിച്ചത്.
ചൊവ്വാഴ്ചയാണ് നിർവെയർ സിങ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ഒരു കാർ ജീപ്പിൽ ഇടിക്കുകയും ജീപ്പ് നിർവെയർ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിലേയ്ക്കു പാഞ്ഞു കയറുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ നിർവെയർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക