പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വാക്സീന്റെ ഗുണനിലവാരം ഉടൻ പരിശോധിക്കണം.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തി തന്നെ നടപടികൾ സ്വീകരിക്കണം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. ടി. ജേക്കബ് ജോൺ പറയുന്നു.
കടിക്കുന്ന എല്ലാ നായ്ക്കളും പേവിഷ ബാധയുള്ളവയല്ല. അതിനാൽ കുത്തിവയ്പ് എടുത്തശേഷം രക്ഷപ്പെട്ടവരുടെ കണക്കു നോക്കി വാക്സീന്റെ കാര്യക്ഷമത നിശ്ചയിക്കാനാകില്ല.
ഈ വർഷം ഇതുവരെ പേവിഷബാധ മൂലം മരിച്ച 20 പേരിൽ 4 പേർ പൂർണമായും ഒരാൾ ഭാഗികമായും വാക്സീൻ എടുത്തിരുന്നു. വാക്സീൻ സൂക്ഷിപ്പു കേന്ദ്രങ്ങളിൽ പിഴവിനു സാധ്യത കുറവാണ്.
വാങ്ങിയ മരുന്നിനു തന്നെയാണു പ്രശ്നം. എല്ലാ ബാച്ച് വാക്സീന്റെയും 2% ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കാൻ ആരോഗ്യ വകുപ്പ് മുൻകയ്യെടുക്കണം.
തെരുവുനായ്ക്കൾ വളർത്തുനായ്ക്കളെപ്പോലെയല്ല, അവയ്ക്കു വന്യസ്വഭാവമാണ്. നായ്ക്കളെ ഉടമസ്ഥരില്ലാതെ തെരുവിൽ പെറ്റുപെരുകാൻ അനുവദിക്കരുത്. ലോകത്ത് ഒരിടത്തും ഇങ്ങനെയില്ല. മറ്റു സംസ്ഥാനങ്ങളിൽ പോലുമില്ല. കൊല്ലുന്നതിനു നിയമപരമായ തടസ്സമുണ്ടെങ്കിൽ തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ സംരക്ഷിക്കാനുള്ള സംവിധാനം വേണം.
ജനസംഖ്യാനുപാതികമായി നായ്ക്കളുടെ എണ്ണം നിയന്ത്രിക്കണം. 100 മനുഷ്യർക്ക് ഇത്ര നായ്ക്കളേ (വളർത്തുനായ്ക്കൾ ഉൾപ്പെടെ) ആകാവൂ എന്നു നിബന്ധന വേണം. തെരുവുനായ ഭീഷണിയും അതു മൂലമുള്ള പേവിഷബാധയും നേരിടാൻ സമഗ്രമായ നയം തന്നെ കേരളത്തിന് ആവശ്യമാണ്.
മുറിവ് കഴുകുന്നത് ഏറ്റവും പ്രധാനം
∙ മുറിവു കഴുകുന്നത് ആദ്യഘട്ടം: നായയുടെ കടിയേറ്റാൽ ആ മുറിവു സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം. പൈപ്പിൽനിന്നു വെള്ളം നേരിട്ടു മുറിവിൽ പതിക്കണം. സോപ്പ് വൈറസിനു പുറത്തെ ആവരണം നശിപ്പിച്ച് അതിനെ ഇല്ലാതാക്കും. തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിച്ചാൽ 5 മിനിറ്റിനകം പരമാവധി നേരം സോപ്പുപയോഗിച്ചു കഴുകണം. മുറിവേറ്റ ഭാഗത്തെ 95% വൈറസിനെയും ഇല്ലാതാക്കാൻ ഇതുവഴി കഴിയും.
∙ ഇമ്യൂണോഗ്ലോബുലിൻ അടുത്തഘട്ടം: മുഖം, കഴുത്ത്, കൈകാൽവെള്ളകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കടിക്കുന്നതെങ്കിൽ ആദ്യ ഒരു മണിക്കൂറിൽ തന്നെ ഇമ്യൂണോഗ്ലോബുലിൻ നൽകണം. കോശങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ ഒരു റാബീസ് വൈറസ് പതിനായിരമായി മാറും. ഇവ നെർവ് എൻഡിങ്ങിൽ എത്തുംമുൻപേ നശിപ്പിക്കാനാണ് ഇമ്യൂണോഗ്ലോബുലിൻ എത്രയും വേഗത്തിൽ മുറിവിനു ചുറ്റും കുത്തിവയ്ക്കുന്നത്.
∙ റാബീസ് വാക്സീൻ മൂന്നാം ഘട്ടം: വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കാനാണു റാബീസ് വാക്സീൻ നൽകുന്നത്. 2 ഡോസ് വാക്സീൻ കൊണ്ടു തന്നെ ഒരാളിൽ ആന്റിബോഡിയുണ്ടാകും. ഞരമ്പുകളിൽ പ്രവേശിക്കുന്ന വൈറസിനെ തലച്ചോറിൽ എത്തുന്നതിനു മുൻപു നശിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കടിയേറ്റ സ്ഥലം നിർണായകം
∙ മുഖത്താണു കടിയേൽക്കുന്നതെങ്കിൽ എത്രയും വേഗം ഇമ്യൂണോഗ്ലോബുലിൻ എടുക്കണം.
നായ്ക്കളുടെ ഉമിനീരിലാണു റാബീസ് വൈറസ് ഉള്ളത്. ശരീരത്തിൽ ഞരമ്പുകളുടെ അറ്റം (നെർവ് എൻഡിങ്) ധാരാളമുള്ള ഭാഗങ്ങളിൽ നായ കടിച്ചാൽ അതു വളരെ വേഗം തലച്ചോറിലെത്തും. മുഖം, തല, ജനനേന്ദ്രിയങ്ങൾ, കൈ, കാൽവെള്ളകൾ തുടങ്ങിയ ഭാഗങ്ങളിൽ നായ കടിച്ചാൽ ശ്രദ്ധിക്കണം.
ശരീരത്തിലെ ഓരോ ഭാഗത്തുനിന്നും വൈറസ് തലച്ചോറിലെത്താനുള്ള സമയം വ്യത്യസ്തമാണ്. കൈവെള്ളയിൽനിന്നെത്താൻ ഒരു ദിവസവും കാൽവെള്ളയിൽനിന്നെത്താൻ 2–3 ദിവസവുമെടുക്കും. എന്നാൽ, മുഖത്താണു കടിക്കുന്നതെങ്കിൽ വൈറസ് തലച്ചോറിലെത്താൻ 4 മണിക്കൂർ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക