ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടതോടെ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്.
രവി ബിഷ്ണോയി എറിഞ്ഞ 18–ാം ഓവറിൽ അർഷ്ദീപ് സിങ് ആസിഫ് അലിയുടെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞതാണ് രോഷത്തിനു കാരണം. അർഷ്ദിപിനെ ‘ഖലിസ്ഥാനാ’യി വരെ ചിത്രീകരിച്ച ചിലർ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ വരെ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ സൈബർ ആക്രമണം രൂക്ഷമാകുന്നതിനിടെ അർഷ്ദീപിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും ഹർഭജൻ സിങ്ങും
‘വളരെയധികം സമ്മർദ്ദമുള്ള മത്സരമായിരുന്നു. അതുകൊണ്ടു തന്നെ ആർക്കുവേണമെങ്കിലും തെറ്റു സംഭവിക്കാം. എനിക്കിപ്പോഴും ഓർമയുണ്ട് ഞാൻ എന്റെ ആദ്യ ചാംപ്യൻസ് ട്രോഫി മത്സരം കളിച്ചത്. പാക്കിസ്ഥാനെതിരെയായിരുന്നു മത്സരം.
ഞാൻ ഷാഹിദ് അഫ്രീദിക്കെതിരെ വളരെ മോശം ഒരു ഷോട്ട് കളിച്ചു. ആ മത്സരം കഴിഞ്ഞ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ പുലർച്ചെ അഞ്ചു മണി വരെ മുകളിലേക്കു നോക്കി കിടന്നു. എന്റെ കരിയർ അവസാനിച്ചു എന്നു തന്നെ കരുതി.
എന്നാൽ ഇതെല്ലാം സ്വാഭാവികമാണ്. തെറ്റുകളിൽനിന്നാണ് കളിക്കാർ പലതും പഠിക്കുന്നത്. അതിനാൽ ആ തെറ്റു മനസ്സിലാക്കി അതിനെ നേരിട്ട്, അടുത്ത അങ്ങനൊരു സമ്മർദ്ദഘട്ടത്തെ അഭിമുഖീകരിക്കുകയാണ് ചെയ്യേണ്ടത്.’– വിരാട് കോലി പറഞ്ഞു.
‘അർഷ്ദീപ് സിങ്ങിനെ വിമർശിക്കുന്നത് അവസാനിപ്പിക്കൂ. ആരും മനപ്പൂർവം ക്യാച്ച് കൈവിടില്ല. ഞങ്ങളുടെ താരങ്ങളെ ഓർത്ത് ഞങ്ങൾക്ക് അഭിമാനമുണ്ട്. പാക്കിസ്ഥാൻ നന്നായി കളിച്ചു. നമ്മുടെ തന്നെ താരങ്ങളെ കുറിച്ച് മോശം പറഞ്ഞ് അവരെ തളർത്തുന്നവരെ കുറിച്ച് ഓർത്ത് ലജ്ജിക്കുന്നു. അർഷ് പൊന്നാണ്.’–എന്ന് ഹർഭജൻ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക