തിരുവനന്തപുരം: ഒന്നര വയസ്സിൽ ആദ്യമായി തലമുണ്ഡനം ചെയ്യാനുള്ള യാത്രയിൽ തന്നെ അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച മകനെ നഷ്ടപ്പെട്ടു. മകനായി വേണ്ടി അഭിജിത്തിന്റെയും സംഗീതയുടെയും നേർച്ചയായിരുന്നു പഴനി യാത്ര.
മകൻ നഷ്ടപ്പെട്ട വിവരം ആശുപത്രി അധികൃതരും ബന്ധുക്കളും അഭിജിത്തിനെയും സംഗീതയെയും അറിയിച്ചിട്ടില്ല. ഡിണ്ടിഗലിൽ നടന്ന അപകടത്തിന്റെ വാർത്ത അടുത്ത ബന്ധുക്കൾ പോലും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.
അശോകനടക്കം 4 പേർ അപകടത്തിൽ മരിച്ചെന്നായിരുന്നു ആദ്യം എത്തിയ വിവരം. വീട്ടിലെത്തിയ മന്ത്രി ആന്റണി രാജു അപകടം നടന്ന സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരെയും കലക്ടറെയും വിളിച്ചാണ് 3 മരണമെന്നു സ്ഥിരീകരിച്ചത്.
സമീപത്തെ സെയ്ദിനെ വീട്ടിൽ താക്കോൽ ഏൽപിച്ചാണ് തിരുവോണ രാത്രി 11ന് കുടുംബം കാറിൽ തിരിച്ചത്. റോഡരികിലാണ് അശോകന്റെ വീട്.
വെറും 3 സെന്റിലെ വീടിന് ഫ്ലെക്സ് ഷീറ്റാണു മേൽക്കൂര. ഭാര്യയും 3 ആൺമക്കളും ഇവിടെ തന്നെയാണു താമസം.
മക്കളിൽ അഭിജിത്ത് മാത്രമാണ് വിവാഹം കഴിച്ചിട്ടുള്ളത്. കൂലിപ്പണി ചെയ്താണ് അഭിജിത്ത് കുടുംബം പോറ്റിയിരുന്നത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ കുര്യാത്തി റൊട്ടിക്കടമുക്കിലെ വീട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക