തന്നെ നായകനാക്കി വിനയന് സംവിധാനം ചെയ്ത പത്തൊന്പതാം നൂറ്റാണ്ടിന്റെ വിജയത്തില് സന്തോഷം പ്രകടപ്പിച്ച് നടന് സിജു വില്സന്.
‘പത്തൊൻപതാം നൂറ്റാണ്ടി’ലെ കഥാപാത്രത്തിന്റെ ലുക്കിൽ മറ്റൊരു കഥാപാത്രം ചെയ്യണ്ട എന്ന് കരുതിയാണ് പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലേക്ക് വിളിച്ചിട്ടും പോകാതിരുന്നതെന്നും സിജു വിൽസൻ പറഞ്ഞു.
‘പത്തൊൻപതാം നൂറ്റാണ്ടി’ന്റെ വിജയം കണ്ട് ഒരുപാട് സന്തോഷം തോന്നുന്നു. രണ്ടു വർഷത്തോളം എടുത്താണ് ഈ സിനിമ ചെയ്തത്. ഇൻഡസ്ട്രിയിൽ വന്ന് ഇത്രയും നാളായെങ്കിലും ഞാൻ അധികം സിനിമകൾ ചെയ്തിട്ടില്ല.
ചവറു പോലെ ഞാൻ സിനിമകൾ ചെയ്യാറില്ല. എനിക്കിഷ്ടപ്പെട്ടതു മാത്രമാണ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് ഇത്രയും സമയം ആവശ്യം ഉണ്ടായിരുന്നു. ഒരു സാധാരണ സിനിമയെ സമീപിക്കുന്ന രീതിയിൽ ഇതിനെ സമീപിക്കാൻ പറ്റില്ല. ഇത്തരമൊരു കഥാപാത്രം കിട്ടിയപ്പോൾ അത് ചെയ്തു വിജയിപ്പിക്കുക എന്നത് പ്രധാനമായിരുന്നു.
എനിക്ക് മാത്രമല്ല വിനയൻ സാറിനും ഇതൊരു തിരിച്ചുവരവാണ്. ഇത്തരം സിനിമകൾ കേരളത്തിൽ ചെയ്യാൻ ശ്രമിക്കണമെങ്കിൽ സിനിമകൾ വിജയിച്ചു കാണണം.
എന്നാലേ സംവിധായകർക്കും നിർമാതാക്കൾക്കും ഇത്തരം സിനിമ ചെയ്യാൻ തോന്നൂ. സിനിമയ്ക്കു വേണ്ടി ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. സത്യസന്ധമായാണ് ഇതൊക്കെ ചെയ്യുന്നത്. ഞാൻ മാത്രമല്ല വിനയൻ സാറും മറ്റെല്ലാവരും അങ്ങനെ തന്നെയാണ്.
സിനിമ എല്ലാവർക്കും ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷമുണ്ട്. തിയറ്ററുകളിൽ നേരിട്ട് ചെല്ലുമ്പോൾ പ്രേക്ഷകർ തരുന്ന സ്നേഹത്തിൽനിന്ന് അത് മനസ്സിലാകും. ഈ കഥാപാത്രം ഞാൻ ചെയ്താൽ നന്നാവുമോ എന്ന് സംശയിച്ചവർക്കും ഇപ്പോൾ മറുപടി കിട്ടി എന്ന് തോന്നുന്നു.
വിനയൻ സാർ ഈ കഥാപാത്രവുമായി എന്റടുത്ത് വന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ. കഥാപാത്രം ഗംഭീരമാക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ ഞാൻ പേടിച്ചിരുന്നാൽ പേടി നമ്മെ പിന്നോട്ട് വലിക്കും.
ഞാൻ ഇത്തരമൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെത്തന്നെ പ്രൂവ് ചെയ്തു കാണിക്കാൻ ഇത്തരം സിനിമകൾ ചെയ്തേ മതിയാകൂ. തേടി എത്തിയ ഇത്തരമൊരു വലിയ അവസരത്തെ പേടിച്ചും പരിഭ്രമിച്ചും പിന്നോട്ടടിക്കാൻ ഞാൻ തയാറല്ലായിരുന്നു.
നല്ല അവസരങ്ങൾ അധികം തേടി എത്തിയിട്ടില്ല, നല്ല കഥകൾ കിട്ടിയാലും പ്രൊഡക്ഷൻ സപ്പോർട്ട് കിട്ടിയിട്ടില്ല. പണം ആവശ്യത്തിന് ചെലവാക്കാതെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
എന്റെ ഇനി വരുന്ന സിനിമകളിൽ അങ്ങനെ സംഭവിക്കരുത് എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. നല്ല സിനിമകൾ ചെയ്തു പ്രൂവ് ചെയ്താൽ മാത്രമേ എനിക്ക് നിലനിൽപ് ഉണ്ടാകൂ എന്ന് ബോധ്യമായി. അപ്പോൾ എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന ഒരു സിനിമ കിട്ടുമ്പോൾ അതിനെ എത്ര നന്നായി ചെയ്യാൻ കഴിയും എന്ന് മാത്രമാണ് ചിന്തിച്ചത്. സിജു വില്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക