ജലടൂറിസത്തിനായി സംസ്ഥാന സർക്കാർ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്തിൽ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വളപട്ടണം പുഴയുടെ കൈവഴിയിലെ പുല്ലൂപ്പിക്കടവിൽ ജലസാഹസിക ടൂറിസം പദ്ധതിക്ക് 4.15 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
വാട്ടർ റിക്രിയേഷൻ ടൂറിസം സംസ്ഥാനത്തെമ്പാടും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജലഗതാഗത പാക്കേജുകൾ ആകർഷകമാക്കും. ജലപാത യാഥാർഥ്യമാക്കുന്നതിനൊപ്പം ടൂറിസം സാധ്യതകളും വളർത്തും. അതിൽ വലിയ പങ്ക് വഹിക്കാൻ കണ്ണൂർ ജില്ലക്ക് കഴിയും. വാട്ടർ സ്പോർട്സ് കേരളത്തിൽ വലിയ സാധ്യതയാണ്.
കോവിഡിന് ശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡിലേക്ക് കേരളം എത്താൻ പോവുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിൽനിന്ന് മനുഷ്യന് ഒരു പ്രതികാര മനോഭാവം വരികയാണ്. മറ്റ് സംസ്ഥാനത്തേക്കോ, മറ്റ് രാജ്യങ്ങളിലേക്കോ പഴയതു പോലെ പോകാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ നാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ പലരും തിരിച്ചറിഞ്ഞു. ഇത് ആഭ്യന്തര ടൂറിസത്തിന് സഹായകമായി. യാത്ര ചെയ്യാൻ പറ്റാതെ വീർപ്പുമുട്ടിയ മനുഷ്യന്റെ പ്രതികാര മനോഭാവത്തോയെുള്ള ഈ യാത്രയെ ലോകം വിശേഷിപ്പിക്കുന്നത് റിവഞ്ച് ടൂറിസം എന്നാണ്.
കോവിഡ് കാരണം വിദേശ സഞ്ചാരികളുടെ എണ്ണം കേരളത്തിൽ കുറഞ്ഞിരുന്നു. വിദേശ സഞ്ചാരികളെ കൊണ്ടുവരാൻ വിദേശ രാജ്യങ്ങളിൽ പോയി കേരള ടൂറിസത്തിന്റെ പ്രചാരണം നടത്തണം. വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് വരുന്നതിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഫ്രാൻസ്. ഫ്രാൻസിലെ പാരീസിൽ നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കുമ്പോൾ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത് ഒരു ലക്ഷം ഫ്രഞ്ച് പൗരൻമാരെ കേരളത്തിലേക്ക് ആകർഷിക്കുകയാണ്. അതിനായി നാല് ദിവസം പാരീസിൽ സന്ദർശനം നടത്തുന്നുണ്ട്. ഫ്രഞ്ച് ഭാഷ പഠിക്കുന്ന ഒരു പാട് കുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ഫ്രാൻസിൽനിന്ന് സഞ്ചാരികൾ വരുമ്പോൾ ഫ്രഞ്ച് പഠിക്കുന്ന വിദ്യാർഥികളെ ടൂറിസം ക്ലബ് അംഗങ്ങളാക്കി ട്രാവൽ ഗൈഡുകളാക്കും. അതിന് സർട്ടിഫിക്കറ്റ് നൽകും.
കലാലയങ്ങളിൽ സ്ഥാപിക്കുന്ന ടൂറിസം ക്ലബുകൾക്ക് ഓരോ ടൂറിസം കേന്ദ്രത്തിന്റെ പരിപാലന ചുമതല നൽകും. മാർക്കറ്റിംഗ് ഏറ്റെടുക്കുന്നതിനൊപ്പം ബ്രാൻഡ് അംബാസഡർമാരായും അവർ പ്രവർത്തിക്കും. നാം നേരിടുന്ന പ്രശ്നം, പുതിയ കേന്ദ്രങ്ങൾ കണ്ടെത്തുമ്പോഴും നിലവിലെ കേന്ദ്രങ്ങളുടെ പരിപാലനം ഉറപ്പുവരുത്തുകയാണ്. ഇതിന് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മുന്നോട്ടുപോകും.
മലബാർ പ്രദേശത്ത് വരുന്ന വിദേശസഞ്ചാരികളുടെ എണ്ണം കേരളത്തിൽ ആകെ വരുന്നതിന്റെ ആറ് ശതമാനം മാത്രമാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അത് മൂന്ന് ശതമാനം മാത്രവും. പ്രകൃതിരമണീയവും ചരിത്ര പ്രാധാന്യവുമുള്ള ഒട്ടേറെ ഇടങ്ങൾ കണ്ണൂർ ജില്ലയിലുണ്ട്. ഇവിടെ, വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കാതിരിക്കാനുള്ള പ്രധാന തടസ്സം താമസിക്കാൻ ഇടമില്ലാത്തതാണ്. സ്റ്റാർ ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവ ഇവിടെ ആവശ്യമുണ്ട്. നിലവിലുള്ള ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും നന്നായി പരിപാലിക്കപ്പെടണം. എങ്കിൽ സഞ്ചാരികളുടെ എണ്ണം വർധിക്കും.
മികച്ച ടൂറിസ്റ്റ് കേന്ദ്രമായി പുല്ലൂപ്പിക്കടവിനെ വികസിപ്പിക്കാനുള്ള എല്ലാ നിർദേശങ്ങൾക്കും ഒപ്പം ടൂറിസം വകുപ്പ് ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകി. ദേശീയപാത ഇതിന് സമീപം വരുമ്പോൾ കണക്ടിവിറ്റി പ്രശ്നം ഇല്ലാതാവുമെന്നും മന്ത്രി പറഞ്ഞു.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ, വൈസ് പ്രസിഡൻറ് കെ ശ്യാമള, ജില്ലാ പഞ്ചായത്തംഗം കെ താഹിറ, ബ്ലോക്ക് പഞ്ചായത്തംഗം ടി റഷീദ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി മിഹ്റാബി, കെ വി സൽമത്ത്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക