വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഗ്രന്ഥാലയങ്ങൾക്ക് പുതിയ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ്, ജില്ലാ ലൈബ്രറി കൗൺസിൽ, കണ്ണൂർ സർവ്വകലാശാല എന്നിവയുടെ നേതൃത്വത്തിൽ ജനുവരി ഒന്നു മുതൽ മൂന്നു വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിലെ പ്രതിനിധികളുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ ലൈബ്രറികളും ഡിജിറ്റലൈസ് ചെയ്യണം. കേരളത്തിന്റെ സാമൂഹിക പരിഷ്ക്കരണത്തിന് കരുത്ത് പകർന്നത് ഗ്രന്ഥാലയങ്ങളാണ്.
സ്വാതന്ത്രസമരകാലത്തും നവോത്ഥാന പോരാട്ടങ്ങളിലും ഗ്രന്ഥാലയങ്ങൾ നിർണായക പങ്കാണ് വഹിച്ചത്. വായനയ്ക്കുമേൽ കഠാര വെക്കുന്ന പുതിയകാലത്ത് ഗ്രന്ഥാലയങ്ങൾ കൂടുതൽ ആർജ്ജവത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മൂന്ന് ദിവസം നീളുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ലൈബ്രറി പ്രവർത്തകർ, എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ 18 സെഷനുകളിലായി പങ്കെടുക്കും. ഒരു ദിവസം ആറ് സെഷൻ നടക്കും.
കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. വി ശിവദാസൻ എംപി അധ്യക്ഷനായി. സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, എഴുത്തുകാരി ആർ രാജശ്രീ, സംഘാടകസമിതി കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞികൃഷ്ണൻ, സർവകലാശാല യൂണിയൻ ജനറൽസെക്രട്ടറി എ അശ്വതി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ഡോ. എം സുർജിത്, കൺവീനർ ബിനോയ് മാത്യു എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക