പത്തൊൻപതാം നൂറ്റാണ്ടിലെ കണ്ണൻ കുറുപ്പിന്റെ വിജയം അഭിനയത്തിൽ പുതിയ സാധ്യത തേടാനുള്ള ആത്മവിശ്വാസം തരുന്നുണ്ടെന്ന് വിനയന്റെ മകൻ വിഷ്ണു വിനയൻ.
വിഷ്ണുവിന്റെ വാക്കുകള് ഇങ്ങനെ
ചെറുപ്പത്തിൽ അച്ഛന്റെ സെറ്റിൽ പോകുമായിരുന്നു. രണ്ടു ചിത്രങ്ങളിൽ ദിലീപേട്ടന്റെ ചെറുപ്പകാലം ചെയ്തിട്ടുണ്ട്. ഒന്ന് കല്യാണ സൗഗന്ധികം ആണ്, അതിൽ രണ്ടു ഷോട്ട് മാത്രമേ ഉള്ളൂ. പിന്നെ ഒന്ന് അനുരാഗ കൊട്ടാരം അതിലും ദിലീപേട്ടന്റെ ചെറുപ്പകാലം ആണ് ചെയ്തത്.
പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ മുതൽ ഞാൻ അച്ഛന്റെ പ്രൊഡക്ഷൻ കമ്പനിയിലും ഡിസ്ട്രിബ്യൂഷൻ കമ്പനിയിലും പ്രവർത്തിക്കുന്നുണ്ട്.
2017-ൽ എന്റെ സുഹൃത്തിന്റെ ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമയിൽ ആണ് ഞാൻ ആദ്യമായി അഭിനയിച്ചത്. അച്ഛന്റെ ആകാശഗംഗ 2–ൽ ഞാൻ ഒരു കഥാപാത്രം ചെയ്തിട്ടുണ്ടായിരുന്നു. അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.
സിനിമ ഷൂട്ടിങ് തുടങ്ങി ഞാൻ അഭിനയിക്കുന്നതിന് മൂന്നാഴ്ച മുൻപ് വരെ ഞാൻ അതിൽ ഉണ്ടാകും എന്ന് കരുതിയില്ല. എന്നെക്കൊണ്ട് പറ്റുമോ ഇല്ലേ എന്ന് അച്ഛന് സംശയം ഉണ്ടായിരുന്നിരിക്കാം. പ്രശസ്തരായ മറ്റു താരങ്ങളെ അച്ഛൻ തേടിക്കൊണ്ടിരുന്നു. പക്ഷേ ഒടുവിൽ അച്ഛൻ എന്നോട് പറഞ്ഞു, ‘നീ അത് ചെയ്യൂ’ എന്ന്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ സ്ക്രിപ്റ്റ് അച്ഛൻ എഴുതി തുടങ്ങുമ്പോൾ മുതൽ ഞാൻ കൂടെയുണ്ട്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും എനിക്ക് മനഃപാഠമാണ്. സ്ക്രിപ്റ്റ് എഴുതി ഒരു പോയിന്റ് എത്തിയപ്പോൾ അച്ഛൻ പറഞ്ഞു, ‘കണ്ണൻ കുറുപ്പ് നീ തന്നെ ചെയ്യൂ’ എന്ന്.
മുൻപ് ചെയ്ത സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കഥാപാത്രങ്ങൾ കണ്ടപ്പോൾ ഞാൻ ശ്രമിച്ചാൽ അഭിനയിക്കാൻ കഴിയും എന്ന് അച്ഛന് തോന്നിയിട്ടുണ്ടാകും. കണ്ണൻ കുറുപ്പ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാനും അച്ഛനും ഒരുപാട് സംസാരിച്ചിട്ടുണ്ട്. കഥാപാത്രം എന്റെ മനസ്സിൽ കയറികൂടിയിരുന്നു.
പക്ഷേ ഇത്രയും വലിയൊരു സിനിമയിൽ ഒരു കഥാപാത്രം ചോദിക്കാനൊന്നും എനിക്ക് ഉദ്ദേശമില്ലായിരുന്നു. അച്ഛൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ചെയ്തത്.
സിജു വിൽസൺ കഥാപാത്രത്തിന് വേണ്ടിയുള്ള പരിശീലനത്തിൽ ഏർപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം കളരിയും കുതിര സവാരിയും വെയ്റ്റ് ട്രെയിനിങ്ങും ഒക്കെ എനിക്കും ചെയ്യാൻ പറ്റി. കഥാപാത്രമാകാൻ സിജു തയാറെടുത്തതുപോലെ തന്നെ എനിക്കും ചെയ്യാൻ കഴിഞ്ഞു. അതൊക്കെ ഈ കഥാപാത്രം നന്നാകാൻ സഹായിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിൽ ചരിത്രത്തിൽ ഉള്ള കുറേ കഥാപാത്രങ്ങളുണ്ട്. പക്ഷേ ഒരു സിനിമയാകുമ്പോൾ സാങ്കൽപ്പിക കഥാപാത്രങ്ങളും കുറെ ഉണ്ടാകും. അങ്ങനെ അച്ഛൻ ഉണ്ടാക്കിയ ഒരു കഥാപാത്രമാണ് കണ്ണൻ കുറുപ്പ്.
കണ്ണൻ കുറുപ്പിനെപ്പറ്റി എവിടെയും എഴുതി കണ്ടിട്ടില്ല. കണ്ണൻ കുറുപ്പും ആറാട്ടുപുഴ വേലായുധപ്പണിക്കരും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നത് സിനിമയുടെ അവസാനം മനസിലാകും. അങ്ങനെ നോക്കുമ്പോൾ അതിനൊരു ചരിത്ര പ്രസക്തിയുണ്ട്.
ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും തുടക്കം മുതൽ ഒടുക്കം വരെ ഒരേ മാനസികാവസ്ഥയിൽ ആണ്, അവരെല്ലാം ഒരേ ഗ്രാഫിൽ പോകുന്നവരാണ്. കണ്ണൻ കുറുപ്പിന് മാത്രമാണ് ഒരു മാറ്റം സംഭവിക്കുന്നത്.
ആ രീതിയിൽ വളരെ രസകരമായ കഥാപാത്രമാണ് അത്. ഇതൊരു നല്ല രസമുള്ള കഥാപാത്രമാണെന്ന് സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ക്യാമറാമാൻ ഷാജിഏട്ടനും മറ്റു പലരും പറയുമായിരുന്നു.
അതുകൊണ്ടു തന്നെ അവരെല്ലാവരും ഈ കഥാപാത്രത്തെപ്പറ്റി എന്നോട് ഇടയ്ക്കിടെ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക