നടൻ ശ്രീനാഥ് ഭാസി കാരണം പ്രൊഡ്യൂസർമാർക്ക് തലവേദന ഉണ്ടാക്കുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നിർമാതാവ് സിയാദ് കോക്കർ. നടനെ സിനിമയിൽ നിന്ന് മാറ്റിനിർത്താനെടുത്ത തീരുമാനം ശരിവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിയാദ് കോക്കറിന്റെ വാക്കുകള് ഇങ്ങനെ
‘‘ശ്രീനാഥ് ഭാസി ഒരു അവതാരകയെ അപമാനിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല ആർക്കും ആരെയും അസഭ്യം പറയാനോ അപമാനിക്കാനോ അവകാശമില്ല.
സിനിമ മാത്രമല്ല ഏതു മേഖല ആയാലും അച്ചടക്കം അത്യാവശ്യമാണ്. ശ്രീനാഥ് ഭാസി കാരണം പ്രൊഡ്യൂസർമാർക്ക് തലവേദന ഉണ്ടാക്കുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
ഷൂട്ടിങ്ങിനു ഇടയിൽ ആരോടും പറയാതെ മറ്റു ചർച്ചകൾക്ക് പോവുകയും അങ്ങനെ ഷൂട്ടിങ് മുടങ്ങുകയും ചെയ്തിട്ടുണ്ട്. പല നിർമാതാക്കളും പരാതി പറഞ്ഞിട്ടുണ്ട്. അതിനിടയിലാണ് ഇത്തരത്തിൽ ഉള്ള ഒരു സംഭവം ഉണ്ടാകുന്നത്.
അദ്ദേഹത്തിനെതിരെ ഒരു അച്ചടക്ക നടപടി ആവശ്യമാണ് എന്ന് ഞങ്ങൾക്ക് തോന്നി. അതേത്തുടർന്ന് അദ്ദേഹത്തെ വിളിച്ചു വരുത്തി തൽക്കാലം സിനിമയിൽ നിന്ന് മാറി നിൽക്കാൻ പറയുകയായിരുന്നു. അദ്ദേഹം ചെയ്തു കൊണ്ടിരുന്ന പടങ്ങൾ പൂർത്തിയാക്കാനും ഡബ്ബിങ് ബാലൻസ് ഉള്ളത് ചെയ്യാനും തടസമില്ല.
ഇത് ശ്രീനാഥ് ഭാസിക്ക് മാത്രമല്ല അച്ചടക്കമില്ലാതെ പെരുമാറുന്ന എല്ലാവർക്കും ഒരു മുന്നറയിപ്പാണ്. എല്ലാ താരങ്ങളും ഇതുപോലെ തന്നെ വന്നവരാണ്, പുതുതലമുറക്ക് മാത്രം ഒരു പ്രത്യേകതയുമില്ല.
കുട്ടികളെ നല്ല നടപ്പ് പഠിപ്പിക്കാൻ വേണ്ടി മാതാപിതാക്കൾ ശിക്ഷിക്കുന്നതുപോലെ കരുതിയാൽ മതി. ഇദ്ദേഹത്തിനെതിരെ നടപടി എത്രകാലത്തേക്ക് എന്ന് പറയാൻ കഴിയില്ല. സമയപരിധി പറഞ്ഞുകൊണ്ട് ഞങ്ങൾ ഒരു കാര്യവും ചെയ്യാറില്ല.
അദ്ദേഹത്തെ നിരീക്ഷിച്ച് സ്വഭാവത്തിൽ മാറ്റമുണ്ടോ എന്ന് നോക്കിയാകും ഈ തീരുമാനത്തിൽ പുനഃപരിശോധന ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക