ഹിന്ദി നിർബന്ധമാക്കാനുള്ള നിർദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഹിന്ദി അടിച്ചേൽപ്പിക്കരുതെന്നും ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകൾക്കുള്ള ചോദ്യ പേപ്പർ, കേന്ദ്രീയ വിദ്യാലയങ്ങൾ മുതൽ ഐഐടികളും ഐഐഎമ്മുകളും കേന്ദ്രസർവകലാശാലകളും വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നിർദേശങ്ങളും ഹിന്ദിയിലാക്കാനാണ് നിർദേശം വന്നിരിക്കുന്നത്.
ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ ഭാഷകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി മാത്രമായി ഉപയോഗിക്കപ്പെടരുത്. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ നിർദിഷ്ടാവകാശങ്ങൾ അംഗീകരിക്കപ്പെടണം. ഇക്കാര്യത്തിൽ തിടുക്കപ്പെട്ടുള്ള തീരുമാനമുണ്ടാകരുത്.
നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിന് വലിയ സ്ഥാനമുള്ള രാജ്യമാണ് നമ്മുടേത്. സാംസ്കാരികവും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളുടെ സാഹോദര്യം നിലനിൽക്കുന്നിടമാണ് നമ്മുടെ രാജ്യം. മാതൃഭാഷയ്ക്ക് പുറമെ മറ്റ് ഭാഷകളും പഠിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
എന്നാൽ, ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം തൊഴിലന്വേഷകരെയും പൊതുജനങ്ങളെയും ബാധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം. നിരവധി ഭാഷകൾ നിലനിൽക്കുമ്പോൾ ഏതെങ്കിലുമൊന്ന് രാജ്യത്തിന്റേതായി മാറരുത്.
ഇക്കാര്യത്തിൽ തൊഴിലന്വേഷകർക്കും വിദ്യാർഥികൾക്കുമിടയിൽ ഗൗരവകരമായ ആശങ്കയുണ്ട്. ഭരണഘടനയിൽ അനുശാസിക്കുന്ന എല്ലാ ഭാഷകളിലും മത്സരപരീക്ഷകളുടെ ചോദ്യപേപ്പർ അച്ചടിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക