പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ക്രൂരമായ രണ്ട് കൊലപാതകള്‍ നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റോസ്ലിക്കും പത്മയ്ക്കും മുൻപു 2 പേരെ കൊല്ലാൻ ശ്രമിച്ചതായി പ്രതികൾ പൊലീസിനു മൊഴി നൽകി. ലോട്ടറി വിൽപനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയിൽനിന്ന് ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വർഷം മുൻപു ഷാഫി പരിചയം സ്ഥാപിച്ചത്.
തിരുമ്മു കേന്ദ്രത്തിൽ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നു പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിച്ചു. ആദ്യ ദിവസം 1000 രൂപ നൽകി.
രണ്ടാം ദിവസം ഉച്ചയ്ക്കു തിരുമ്മു കഴിഞ്ഞു നിൽക്കുമ്പോൾ ഇവരെ ലൈലയും ഭഗവൽസിങും വീട്ടിലേക്ക് ക്ഷണിച്ചു. അകത്തു കയറിയപ്പോൾ ഇരുവരും ചേർന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ടശേഷം കൈ ബന്ധിക്കാൻ തുടങ്ങി.
ലൈലയും ഭഗവൽസിങും കാലുകൾ കെട്ടാൻ തിരിഞ്ഞ തക്കത്തിന് ഇവർ കയ്യിലെ കെട്ടഴിച്ച് കുതറിയോടുകയായിരുന്നു. ഇതിനിടെ ഷാഫി മുഖത്തടിച്ചപ്പോൾ ഇവർ താഴെ വീണെങ്കിലും പുറത്തു കടന്നു.
റോഡിലെത്തിയപ്പോൾ ലൈല അനുനയിപ്പിച്ചു തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും യുവതി റോഡിൽതന്നെ നിലയുറപ്പിച്ചു. പരിചയക്കാരനായ ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പന്തളത്തെ സ്വകാര്യ ഏജൻസി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാൾ. ആ സമയത്താണു വീടിനു മുന്നിൽ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിച്ചപ്പോൾ അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു കണ്ട് അവരും രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക