ഏകീകൃത സിവിൽ കോഡ് രാജ്യത്ത് വലിയ നിലയിൽ ചർച്ച ചെയ്യപ്പെടുകയാണ്. എന്നാൽ എന്താണ് ഏകീകൃത സിവിൽ കോഡ് എന്നും അതിന്റെ വ്യവസ്ഥകൾ എന്തൊക്കെയാണെന്നും അറിയുക എന്നത് പ്രധാനമാണ്.
ഡെയിലി ലോ.ഇൻ എന്ന വെബ് സൈറ്റിൽ അഭിഭാഷകനായ അനിൽ ഇങ്ങനെ വിവരിക്കുന്നു .
വ്യക്തി നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നീയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കു.
അതുപോലെ തന്നെ ഇത്തരം വ്യക്തി നിയമത്തിൽ ഒരുപാടു അപാകതകൾ ഉണ്ട്. ഹിന്ദു നീയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാൻ ഉണ്ട്. എന്നാൽ ഇസ്ലാം നീയമങ്ങളിൽ ഉള്ള പല പോരായ്മകളും പലവിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടരുന്നു.
ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക് അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും ഇല്ല. ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു.
(ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്ക് ലഭിക്കും. ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല.
ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിൽ ഉണ്ട്.
ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.
ഏകീകൃത പൗരനിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്ലിം യാഥാസ്ഥിതികവിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്.
ഉദാഹരണത്തിന്: മുസ്ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ് വരുമ്പോൾ മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്ലിങ്ങളിൽ ഹിന്ദുകോഡ് അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കും.
എന്നാൽ മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ് സിവിൽകോഡ് ലക്ഷ്യമിടുന്നത്. ഇസ്ലാമിന്റെ ഈശ്വരാരാധനമുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്, ഹജ്ജ് എന്നീ മേഖലകളിലും പൊതുപൗരനിയമം കൈകടത്തുന്ന പ്രശ്നമുദിക്കുന്നില്ല. എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന് പ്രചരിപ്പിക്കുന്നു.
വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക