തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഗ്രീഷ്മയെ കുടുക്കാൻ പൊലീസിന് സഹായകരമായത് ഫൊറൻസിക് വിദഗ്ധന്റെ കണ്ടെത്തലും കഷായം കുറിച്ച് നൽകിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടറുടെ തന്നെ വിരുദ്ധമൊഴിയും.
എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, ഗ്രീഷ്മ ഉണ്ടാക്കിയെടുത്ത കഥകളിൽ ഒളിഞ്ഞിരുന്ന ചെമ്പ് പൊലീസ് പുറത്തുകൊണ്ടുവന്നു. ഒടുവിൽ വിങ്ങിപ്പൊട്ടി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഗ്രീഷ്മയെ കുടുക്കുന്നതിന് പൊലീസിന് ഏറ്റവും തുണയായത് മൂന്നു മൊഴികളാണ്.
1. ജൂസും കഷായവും കുടിച്ച ഷാരോൺ പച്ചനിറത്തിൽ ഛർദ്ദിച്ചത് കോപ്പർ സൾഫൈറ്റ് ഉള്ളിൽ ചെന്നതുകൊണ്ടാകാമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനഫലം വരുന്നതിന് മുൻപ് തന്നെ ഫൊറൻസിക് വിദഗ്ധന്റെ മൊഴി പൊലീസിന് തുമ്പായി.
ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയായ കാപിക്വിന്റെ കുപ്പി കണ്ടെത്തിയത്.
2. കഷായം കുറിച്ചുനൽകിയെന്ന് ഷാരോൺ അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ അത് തള്ളിക്കളഞ്ഞത് നിർണായകമായ രണ്ടാമത്തെ മൊഴിയായി.
3. അമ്മയ്ക്കൊപ്പം വന്ന ഓട്ടോ ഡ്രൈവർക്കും ഷാരോണിന് നൽകിയ അതേ ജൂസ് കുടിച്ച് അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത് പൊലീസിനു ലഭിച്ച മൂന്നാമത്തെ തുറുപ്പുചീട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക