കൊല്ലം: വള്ളിക്കീഴ് ജംക്ഷനു സമീപം ബൈക്ക് യാത്രികനെ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു വീഴ്ത്തി. അപകടം ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ മുക്ക് ഇടിച്ചു പൊട്ടിക്കുകയും ഇതു ചോദ്യം ചെയ്ത വനിത കൗൺസിലറുടെ കാലുകളിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 5.30നു വള്ളിക്കീഴ് ജംക്ഷനു സമീപമാണു സംഭവം.
വാഹനം ഓടിച്ച പ്രവാസി വ്യവസായി ബെൻ റൊസാരിയോയെ (48) ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോർപറേഷൻ ആലാട്ടുകാവ് ഡിവിഷൻ കൗൺസിലർ കാവനാട് കന്നിമേൽചേരി ഉരുമാളൂർ പടിഞ്ഞാറ്റതിൽ മാധവത്തിൽ എ.ആശയുടെ കാലിലൂടെയാണു വാഹനം കയറ്റിയിറക്കിയത്.
കാർ കയറിയിറങ്ങി ഇരുകാലിനും സാരമായി പരുക്കേറ്റ ആശ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കോർപറേഷൻ ഓഫിസിൽ നിന്നു സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്നു കൗൺസിലർ.
സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു യാത്രക്കാർ ഉള്ളിലിരിക്കെ സ്വകാര്യ ബസുകൾ പരസ്പരം കൂട്ടിയിടിപ്പിച്ചു ജീവനക്കാരുടെ അതിക്രമം; യാത്രക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു
ഈ സമയം കാവനാട് ഭാഗത്തേക്കു പോയ ബൈക്ക് യാത്രികനെ മദ്യലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ചു വന്ന ബെൻ ഇടിച്ചു വീഴ്ത്തി. അപകടം ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ മുക്ക് ഇയാൾ ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. സംഭവം കണ്ടു വന്ന കൗൺസിലർ ഇതു ചോദ്യം ചെയ്തു.
പ്രകോപിതനായ ബെൻ കൗൺസിലറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നു, വാഹനം മുന്നോട്ട് എടുത്തു പോകാൻ ശ്രമിച്ച ഇയാളെ രാമൻകുളങ്ങര സ്വദേശി പൂക്കച്ചവടക്കാരനായ സുനിൽ കുമാർ തന്റെ ബൈക്ക് കാറിനു മുന്നിൽ നിർത്തി തടഞ്ഞു.
തുടർന്നു, ബെൻ വാഹനം പിന്നോട്ട് എടുത്തശേഷം അമിത വേഗത്തിൽ സുനിൽ കുമാറിനെ ഇടിച്ചു തെറിപ്പിക്കുകയും ആശയുടെ കാലിലൂടെ വാഹനം കയറ്റി ഇറക്കുകയുമായിരുന്നു. സുനിലിന്റെ കാലിനും പൊട്ടലുണ്ട്. നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു പൊലീസിനു കൈമാറി.
അതേസമയം, സിപിഎം കൗൺസിലറായ ആശയുടെ കാലിലൂടെ വാഹനം കയറ്റിയിറക്കിയ ബെൻ റൊസാരിയോയെ രക്ഷിക്കാൻ സിപിഎമ്മുകാർ തന്നെ രംഗത്ത് എത്തിയെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക