കാസർകോട്: തുലാവർഷം അത്ര ശക്തമല്ലെങ്കിലും ജില്ലയിൽ മിന്നൽ ശക്തമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈകിട്ടും രാത്രിയിലും ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മിന്നൽ അനുഭവപ്പെട്ടു.
രാത്രിയിൽ ശക്തമായ മഴയും കാറ്റും മിന്നലുമുണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കനത്ത മഴ മലയോരത്തു മാത്രം ഒതുങ്ങി നിന്നപ്പോൾ മിന്നൽ എല്ലാ പ്രദേശങ്ങളെയും ഞെട്ടിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നു. എന്നാൽ തുലാവർഷത്തിനൊപ്പമെത്തിയ അസാധാരണമായ മിന്നൽ ആശങ്കപ്പെടുത്തുന്ന ഘടകമായി.
എറണാകുളം–തിരുവനന്തപുരം മേഖലയിലെ ഇടനാട് മേഖലയിലാണ് സംസ്ഥാനത്ത് കൂടുതൽ ഇടിമിന്നൽ സാധ്യത. രണ്ടാമത് മലപ്പുറം മുതൽ കാസർകോട് വരെയുള്ള മേഖല. എന്നാൽ ജില്ലയിൽ ഇടനാട്ടിൽ മാത്രമല്ല മലയോരത്തും ഇടിമിന്നൽ ശക്തമായിരുന്നു.
ഒക്ടോബർ–നവംബർ മാസങ്ങളിൽ കൂടുതൽ ഇടിമിന്നലുകളുണ്ടാകുന്നതായി ദേശീയ ഭൗമശാസ്ത്ര വകുപ്പിലെ ശാസ്ത്രജ്ഞർ ദക്ഷിണേന്ത്യയിലെ ഇടിമിന്നൽ മേഖലകളെക്കുറിച്ച് കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു.
മിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.
അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ https://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുന്നതു ശ്രദ്ധിക്കുക. സാധ്യത മാത്രമാണ് ഈ ആപ്പിലൂടെ അറിയാൻ സാധിക്കുന്നത്, കൃത്യമായ പ്രവചനം സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക